Pages

Sunday, March 6, 2011

കണ്‍സല്‍ട്ടന്‍സി കരാറിലും ഒത്തുകളി...ടി.ജി. നന്ദകുമാര്‍. വേണ്ടി







കണ്‍സല്‍ട്ടന്‍സി കരാറിലും ഒത്തുകളി...ടി.ജി. നന്ദകുമാര്‍. വേണ്ടി


സംസ്ഥാനത്തിന്‍റെ പൊതു സ്വത്തായിരുന്ന ഡേറ്റാ സെന്‍റര്‍ റിലയന്‍സിനു കൈമാറാന്‍ അണിയറ നാടകങ്ങള്‍ക്കു നേതൃത്വം നല്‍കിയതു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു തുരങ്കം വയ്ക്കാന്‍ ശ്രമിച്ച ഐടി സെക്രട്ടറി അജയ്കുമാറിനെ മുന്നില്‍ നിര്‍ത്തിയാണു കരുക്കള്‍ നീക്കിയത്. റിലയന്‍സിനു നല്‍കാമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് കണ്‍സല്‍ട്ടന്‍റിനെ നിയമിച്ചത്. കണ്‍സല്‍ട്ടന്‍റിനെ നിര്‍ദേശിച്ചത് റിലയന്‍സിനു വേണ്ടി ലെയ്സന്‍ ജോലികള്‍ ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ടി.ജി. നന്ദകുമാര്‍.

റിലയന്‍സിനു നല്‍കുന്നതിനു വേണ്ടി വ്യവസായ വകുപ്പിന്‍റെ രേഖാമൂലമുള്ള നിര്‍ദേശം അവഗണിക്കുകയും ചെയ്തു. ഇക്കാര്യം വ്യവസായ മന്ത്രി മന്ത്രിസഭയില്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

ടെക്നോ പാര്‍ക്കില്‍ തുടങ്ങാന്‍ പോകുന്ന ഡേറ്റാ സെന്‍ററിന്‍റെ കരാറുകാരെ നിശ്ചയിക്കാനുള്ള ടെന്‍ഡര്‍ രേഖകള്‍ പരിശോധിക്കാന്‍ കണ്‍സല്‍ട്ടന്‍റിനെ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ഡേറ്റാ സെന്‍ററിന്‍റെ ചുമതലയുള്ളവരെ കണ്‍സല്‍ട്ടന്‍റാക്കണമെന്ന നിര്‍ദേശം അവഗണിച്ചാണു പുതിയ സ്ഥാപനത്തെ നിയമിക്കാന്‍ തീരുമാനിച്ചത്. അതിവേഗത്തില്‍ നടന്ന നടപടിക്രമങ്ങള്‍ക്കൊടുവില്‍ കെപിഎംജി കമ്പനി മാത്രമാണ് കണ്‍സല്‍ട്ടന്‍സിയാകാന്‍ ടെന്‍ഡര്‍ നല്‍കിയത്.

മൂന്നു കമ്പനികളില്ലെങ്കില്‍ റീ ടെന്‍ഡര്‍ ചെയ്യണമെന്ന വ്യവസ്ഥ മറികടക്കാന്‍ ഐടി സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതു മുഖ്യമന്ത്രി നേരിട്ട്.

കെപിഎംജിയാണു പിന്നീട് ഡേറ്റാ സെന്‍ററിന്‍റെ ടെന്‍ഡറുകള്‍ പരിശോധിച്ചത്. സത്യം കംപ്യൂട്ടേഴ്സിന്‍റെ കള്ളക്കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കെപിഎംജി മുന്‍പു വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ടെന്‍ഡര്‍ നേടിയ ലാന്‍കോ കൊണ്ടപ്പള്ളിയുടെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതും പിന്നീടു പുറത്തായി. ലാന്‍കോയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്തതും കെപിഎംജി. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചതും ഇവരായിരുന്നു.

റിലയന്‍സിന് അനുകൂലമായ വ്യവസ്ഥകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കരാര്‍ ക്ഷണിക്കുകയായിരുന്നു പിന്നീട്. ഇതിനായി ആദ്യ വിജ്ഞാപനം കാരണങ്ങളില്ലാതെ റദ്ദാക്കി. ഐടി മിഷനില്‍ ഐടി ഇതര വിഭാഗത്തില്‍ മാനെജര്‍ തസ്തിക സൃഷ്ടിക്കുകയും അവിടേയ്ക്കു മോഹന്‍ സുകുമാരനെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നു റിക്വസ്റ്റ് ഫൊര്‍ പ്രൊപ്പോസല്‍ തയാറാക്കിയത് ഇദ്ദേഹമായിരുന്നു.

ഡേറ്റാ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു കെല്‍ട്രോണ്‍ ഐടി വകുപ്പിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രമുഖ ഐടി പദ്ധതികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള കെല്‍ട്രോണിന്‍റെ അഭ്യര്‍ഥന ഐടി വകുപ്പ് പൂഴ്ത്തി. ഇതേത്തുടര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ച് 2008 മേയ് മൂന്നിനു വ്യവസായ മന്ത്രി വഴി മുഖ്യമന്ത്രിക്കു കത്തു നല്‍കി.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ പങ്കാളിത്തം നല്‍കി നഷ്ടം നികത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണു വ്യവസായ വകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍, മേയ് മൂന്നിനു നല്‍കിയ കത്തിനു മറുപടി പോലും നല്‍കാന്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫിസോ തയാറായില്ല.

അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡേറ്റാ സെന്‍റര്‍ സ്വകാര്യ കുത്തകയ്ക്കു നല്‍കുന്നത് അപകടകരമാണെന്നു പൊലീസ് ഇന്‍റലിജന്‍സ് വിഭാഗവും മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും ഐബി അറിയിച്ചു. ഇതും അവഗണിച്ചു. metro vartha

No comments:

Post a Comment