Pages

Monday, July 26, 2010

മുഖ്യമന്ത്രിപദത്തിന് നിരക്കാത്ത വാക്കുകള്‍

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ക്രിമിനലുകളെയും തീവ്രവാദികളെയും തീറ്റിപ്പോറ്റുകയും അവര്‍ക്ക് ജയിലില്‍പ്പോലും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയസമീപനത്തിനുള്ള കനത്ത വിലയാണ് ഇപ്പോള്‍ കേരളം കൊടുക്കുന്നത്


സ്വന്തം പാര്‍ട്ടി പത്രംപോലും പ്രസിദ്ധീകരിക്കാന്‍ ഭയപ്പെട്ട ഒരു പ്രസ്താവന നടത്തിയിരിക്കുന്നു വി.എസ്. അച്യുതാനന്ദന്‍. 'അടുത്ത ഇരുപതുവര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമം' എന്ന അത്യന്തം പ്രകോപനപരമായ വാക്കുകള്‍ കേവലമൊരു സി.പി.എം നേതാവിന്റേതല്ല, കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന വ്യക്തിയുടേതാണ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമാധാനകാംക്ഷികളായ കേരളത്തിലെ മുസ്‌ലിം സമുദായം പോപ്പുലര്‍ ഫ്രണ്ടിനെ പിറവിയിലേ തള്ളിക്കളഞ്ഞതാണ്. അത്തരമൊരു സംഘടനയെ ചൂണ്ടിക്കാട്ടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കൗശലമാണ് മുഖ്യമന്ത്രി പ്രയോഗിച്ചത്.

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ഇത്രയും വിഷമയമായ വാക്ക് പ്രയോഗിച്ച ഒരു രാഷ്ട്രീയനേതാവും കേരളത്തിലുണ്ടായിട്ടില്ല. നരേന്ദ്രമോഡിയോ തൊഗാഡിയയോ പറയുന്ന വാക്കുകളാണ് അച്യുതാനന്ദനിലൂടെ കേട്ടത്. പ്രവാചകനെ നിന്ദിച്ച് ചോദ്യം തയ്യാറാക്കിയതിനെ ക്രൈസ്തവരും അധ്യാപകന്റെ കൈവെട്ടിയതിനെ മുസ്‌ലിങ്ങളും ഒറ്റക്കെട്ടായി അപലപിച്ചു. നന്മയ്ക്ക് പ്രചോദനം പകരുന്ന ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവസമൂഹങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന മൈത്രിയുടെ മണ്ണാണിത്. ആ പരസ്​പരസ്‌നേഹത്തിന്റെ കൈകള്‍ വെട്ടിമുറിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ വാളോങ്ങിയിരിക്കുന്നത്. പൊതുസമൂഹത്തിന്റെ കൂട്ടായ എതിര്‍പ്പില്‍ തളര്‍ന്നുപോയ പോപ്പുലര്‍ ഫ്രണ്ടിന് ഊര്‍ജം പകരാനും സ്വയം ന്യായീകരിക്കാനുമുള്ള മുന്തിയ മരുന്നാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.

പോപ്പുലര്‍ ഫ്രണ്ടും പി.ഡി.പി.യും മുസ്‌ലിം സമുദായത്തിനും അച്യുതാനന്ദന്‍ സി.പി.എമ്മിനും ഒരു ബാധ്യതയാണ്. സമുദായസംഘര്‍ഷത്തിലൂടെ ലാഭക്കൊയ്ത്തിനിറങ്ങിയവരാണിവര്‍. തെക്കന്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും പി.ഡി.പി.യെയും ന്യായീകരിച്ചു നടക്കുന്ന ചില മതപണ്ഡിതന്മാരും അച്യുതാനന്ദനെപ്പോലുള്ളവര്‍ക്ക് അവസരമുണ്ടാക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പുരോഗതിക്കുള്ള പരിശ്രമങ്ങളെ എന്നും വര്‍ഗീയ ച്ചുവയോടെ എതിര്‍ത്ത അച്യുതാനന്ദനെന്ന കമ്യൂണിസ്റ്റിനുള്ളില്‍ ഒരു കമ്യൂണലിസ്റ്റുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഇപ്പോഴുള്ള പ്രസ്താവനകള്‍ അധികാരനഷ്ടം മുന്നില്‍ കാണുമ്പോഴുള്ള വെപ്രാളമാണ്. അതിന് ജനങ്ങളെ തമ്മിലടിപ്പിക്കണോ എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയെങ്കിലും ചിന്തിക്കണം.

തീവ്രവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറയുമ്പോഴും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. കേരളം കാത്തുസൂക്ഷിച്ചുപോന്ന മൈത്രീപാരമ്പര്യത്തിന്റെ നാരായവേരറുക്കാനുള്ള ആസൂത്രിതശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു അത്യാഹിതഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ അവശ്യം ചെയ്തിരിക്കേണ്ട നടപടികളും ജാഗ്രതയുമുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ പ്രസ്താവനകളിലും വിമര്‍ശനങ്ങളിലുമാണ് ഇടതുസര്‍ക്കാറിന് താത്പര്യം. തീവ്രവാദത്തിനെതിരായി ആത്മാര്‍ഥവും ഫലപ്രദവുമായ നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിജ്ഞാബദ്ധത എത്രത്തോളമുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വരികളില്‍നിന്ന് വ്യക്തമാണ്. സംസ്ഥാനപോലീസിനും എന്‍.ഐ.എ.യ്ക്കുമിടയില്‍ തട്ടിക്കളിക്കുന്ന ഒരു വിഷയം മാത്രമായി ഇടതുസര്‍ക്കാറിന്റെ തീവ്രവാദവിരുദ്ധ പോരാട്ടം ആവിയായിപ്പോവുകയാണ്. എന്‍.ഐ.എ.യുടെ കണ്ണില്‍ കുറ്റവാളികളാണെങ്കില്‍മാത്രമേ സര്‍ക്കാറിന് വല്ലതും ചെയ്യാനാവൂ എന്ന് ധ്വനിപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനകള്‍.

തീവ്രവാദികളെയും ഫാസിസ്റ്റുകളെയും ഒരേസമയം തള്ളിപ്പറയാനുള്ള ആര്‍ജവം ഭരണകൂടം കാണിക്കുമ്പോഴാണ് നടപടികള്‍ ഫലപ്രദമാവുക. മാറിമാറി ഏതെങ്കിലുമൊന്നിനെ തള്ളുകയും മറ്റൊന്നിനെ കൂട്ടുപിടിക്കുകയും ചെയ്യുന്ന ലാഭക്കച്ചവട സമീപനം ഇരുവിഭാഗത്തിനും ശക്തിപകരലാണ്. ഒന്ന് മറ്റൊന്നിനെ ചൂണ്ടി സ്വയം ന്യായീകരിക്കുന്ന സാഹചര്യം ഇല്ലാതാവണമെങ്കില്‍ എല്ലാ പ്രതിലോമശക്തികളുടെയും അടിവേരറുക്കണം. സംസ്ഥാനഭരണകൂടത്തിന് അതിനുള്ള ആര്‍ജവമുണ്ടോ എന്നതുതന്നെയാണ് പ്രധാനം.താത്കാലികനേട്ടങ്ങള്‍ക്കുവേണ്ടി ക്രിമിനലുകളെയും തീവ്രവാദികളെയും തീറ്റിപ്പോറ്റുകയും അവര്‍ക്ക് ജയിലില്‍പ്പോലും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയസമീപനത്തിനുള്ള കനത്ത വിലയാണ് ഇപ്പോള്‍ കേരളം കൊടുക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഭരണനേതൃത്വമുള്ള സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാവില്ല. 1992-ലെ ബാബറി മസ്ജിദ് സംഭവത്തിനുശേഷമാണ് കേരളത്തില്‍ തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു. തീവ്രവാദ സംഘടനകളുടെ ആവിര്‍ഭാവഘട്ടത്തെക്കുറിച്ച് ഇപ്പോഴെങ്കിലും സി.പി.എമ്മിന് മനസ്സിലായല്ലോ?

മുസ്‌ലിംലീഗിന് തീവ്രത പോര എന്ന് പറഞ്ഞായിരുന്നു സമുദായത്തിനിടയില്‍നിന്ന് ചില ഛിദ്രശക്തികള്‍ അന്നു തലപൊക്കിയത്. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ തെരുവില്‍ പ്രതിഷേധത്തിന്റെ തീക്കാറ്റുയര്‍ത്തുന്നതിനു പകരം ജനാധിപത്യമാര്‍ഗം അവലംബിക്കാനും ആത്മസംയമനം പാലിക്കാനുമാണ് മുസ്‌ലിംലീഗും അതിന്റെ നായകന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ആഹ്വാനംചെയ്തത്. അന്ന് കേരളം ശാന്തമായി നിന്നു. അതിന്റെ ഫലമായി ഇന്ത്യയില്‍ കേരള നിയമസഭമാത്രം ഐകകണേ്ഠ്യന ആവശ്യപ്പെട്ടു ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന്. ഇതായിരുന്നു മുസ്‌ലിംലീഗിന്റെ ശാന്തിമാര്‍ഗം. എന്നാല്‍ വിശ്വാസികളുടെ ഹൃദയം മുറിപ്പെട്ടുനില്‍ക്കുന്ന ആ സന്ദര്‍ഭത്തെ മുതലെടുക്കാനാണ് സി.പി.എം. ശ്രമിച്ചത്. മുസ്‌ലിംലീഗിന്റെ സമാധാനനയങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സി.പി.എം. രംഗത്തെത്തി. അതില്‍ ആവേശഭരിതനായി അബ്ദുന്നാസര്‍ മഅദനി നാടുനീളെ വികാരതീവ്രമായ പ്രസംഗം ആളിക്കത്തിച്ചു. 'ആത്മസംയമനത്തിന്റെ താരാട്ടുപാട്ടല്ല സമുദായത്തിനാവശ്യം' എന്ന മഅദനിയുടെ പ്രസംഗം പ്രോത്സാഹിപ്പിക്കപ്പെട്ടു. മുസ്‌ലിംസമുദായത്തിന്റെ പേരില്‍ കേരളത്തില്‍ രൂപവത്കരിച്ച ആദ്യത്തെ തീവ്രവാദ പ്രസ്ഥാനത്തിന് അങ്ങനെ പൊതുവേദിയില്‍ ഇടംകിട്ടി. മഅദനിക്ക് ആളും അര്‍ഥവും നല്‍കിയ സി.പി.എം. ഇതേ വിഷയത്തില്‍ മുസ്‌ലിംലീഗില്‍ ഭിന്നത സൃഷ്ടിച്ച് പുതിയൊരു പ്രസ്ഥാനത്തിനുകൂടി നിലമൊരുക്കി ക്കൊടുത്തു. നക്‌സലും സിമിയുമായെല്ലാം നടന്ന് അരാജകവാദികളായിക്കഴിഞ്ഞിരുന്നവര്‍ ഇത്തരം സംഘടനകളിലേക്ക് ചേക്കേറി. ഐ.എസ്.എസ്. എന്ന സംഘടനയ്ക്ക് സി.പി.എം. മുഖപത്രം പരമാവധി സ്ഥലം അനുവദിച്ചു. അത്യന്തം വര്‍ഗീയവും പ്രക്ഷുബ്ധവുമായ പ്രസംഗപരമ്പരയായിരുന്നു മഅദനിയുടേത്. കേരളത്തില്‍ മതതീവ്രവാദത്തിന് വിത്തിട്ട മഅദനിയെ 1993ലെ ഒറ്റപ്പാലം തിരഞ്ഞെടുപ്പുവേദിയില്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉപമിച്ചത് മഹാത്മാഗാന്ധിയോടാണ്. 1994-ല്‍ ഗുരുവായൂരില്‍ അബ്ദുസ്സമദ് സമദാനിയും 1995-ല്‍ തിരൂരങ്ങാടിയില്‍ എ.കെ. ആന്റണിയും മത്സരിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം. മഅദനിക്കായി കുടുബസദസ്സുകളൊരുക്കി. ആര്‍.എസ്.എസ്സും ഐ.എസ്.എസ്സും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിയമസഭയില്‍ പറഞ്ഞതിന് ഈ ലേഖകനുനേരെ വധശ്രമമുണ്ടായി. ആലപ്പുഴ ലജ്‌നത്ത് നഗറിലെ നബിദിനറാലിയില്‍ പങ്കെടുക്കാനെത്തുമ്പോഴാണ് ഐ.എസ്.എസ്സുകാര്‍ ആക്രമിച്ചത്. അന്നുതൊട്ട് മഅദനിക്ക് സി.പി.എം. നല്‍കിയ നിര്‍ലോഭമായ പ്രോത്സാഹനത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്ന എല്ലാ തീവ്രവാദപ്രസ്ഥാനങ്ങളും. തീവ്രവാദാശയങ്ങളുടെ പേരില്‍ ഇന്ന് അന്വേഷണം നേരിടുന്ന എല്ലാ സംഘടനകളുമായും പ്രത്യക്ഷമായും പരോക്ഷമായും സി.പി.എം. കൂട്ടുകെട്ടുണ്ടാക്കിയതാണ്. താത്കാലികലാഭത്തിനുള്ള ആ പിടിവിട്ട കളിയാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത്. കശ്മീരും പാകിസ്താനും അഫ്ഗാനും പറഞ്ഞ് മലയാളി ചെറുപ്പക്കാരെ ആവേശംകൊള്ളിച്ച മഅദനിമാര്‍ഗത്തിലൂടെയാണ് തടിയന്റവിട നസീര്‍മാരും കശ്മീര്‍ റിക്രൂട്ട്‌മെന്റുകളുമെല്ലാമുണ്ടായത്.

മുസ്‌ലിംലീഗിന്റെ തകര്‍ച്ചയായിരുന്നു സി.പി.എമ്മിന്റെ ആത്യന്തികലക്ഷ്യം. അതിന് ബദലുണ്ടാക്കിയ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് മാന്യത കല്‍പ്പിക്കേണ്ടതും അവ മുസ്‌ലിംലീഗിനോട് കിടപിടിക്കുന്ന രാഷ്ട്രീയശക്തിയാണെന്ന് സ്ഥാപിക്കേണ്ടതും അനിവാര്യമായിരുന്നു. അതിനാലാണ് 1994-ല്‍ ഇ.എം.എസ്. പറഞ്ഞത്: 'ഇപ്പോള്‍ മുസ്‌ലിംലീഗ് മൂന്നായിരിക്കുന്നു. മഅദനിയുടെ പാര്‍ട്ടിയും സേട്ടുവിന്റെ പാര്‍ട്ടിയും പാണക്കാട് തങ്ങളുടെ ലീഗും' എന്ന്. കോയമ്പത്തൂര്‍ ജയില്‍വാസം കഴിഞ്ഞുവന്ന മഅദനിക്ക് സി.പി.എമ്മിന്റെ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു വരവേല്‍പ്പ്. ഏറ്റവുമൊടുവില്‍ പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഅദനിയുമായി വേദി പങ്കിടാനുള്ള ആവേശത്തില്‍ രണ്ടു മണിക്കൂറോളമാണ് സി.പി.എം. സെക്രട്ടറി കാത്തിരുന്നത്. അബ്ദുന്നാസര്‍ മഅദനിയുടെ ഭൂതവും വര്‍ത്തമാനവുമറിയുന്ന മലയാളികള്‍ക്കു മുന്നിലാണ് ഈ ദൃശ്യങ്ങള്‍.

ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഐ.എസ്.എസും പി.ഡി.പി.യും കെട്ടടങ്ങിയപ്പോള്‍ പുതിയ തുറുപ്പുചീട്ട് ഇറക്കുകയാണ്. മുസ്‌ലിം സമുദായത്തില്‍ സ്വാധീനംചെലുത്താന്‍ കഴിവുള്ള പാര്‍ട്ടി എന്ന ഭാവത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം. അവതരിപ്പിക്കുന്നത്. മുമ്പ് പി.ഡി.പി.ക്ക് നല്‍കിയ അതേ പ്രാധാന്യം. പ്രത്യക്ഷത്തില്‍ ശത്രുഭാവം. സ്വകാര്യത്തില്‍ ആത്മമിത്രം. നാട്ടുകാര്‍ കാണ്‍കേ കേസും ബഹളവും ആട്ടിപ്പിടിത്തവും. രഹസ്യമായി സംരക്ഷണവും. ഇതെല്ലാം മഅദനിക്കാര്യത്തിലുമുണ്ടായതാണ്.

എന്‍.ഡി.എഫ്. പിറവിയെടുത്തപ്പോള്‍തൊട്ട് എതിര്‍ത്തുപോന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. അതിന്റെ ആപത്തിനെക്കുറിച്ച് സമുദായത്തിന് മുന്നറിയിപ്പുനല്‍കി. തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ ഇരുപതു വര്‍ഷംമുമ്പ് കാമ്പയിന്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് ലീഗ്.

1991-ല്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊരമ്പയില്‍ അഹമ്മദ്ഹാജി അയച്ച പാര്‍ട്ടി സര്‍ക്കുലര്‍ പത്രങ്ങളില്‍ വന്നതാണ്. സമുദായവികാരത്തിന്റെ പേരു പറഞ്ഞ് എന്‍.ഡി.എഫുമായി ഏതെങ്കിലും പ്രവര്‍ത്തകന്‍ സഹകരിച്ചാല്‍ സംഘടനയ്ക്കു പുറത്തായിരിക്കും സ്ഥാനമെന്ന്. ഇങ്ങനെ പറയാന്‍ സി.പി.എമ്മിന് ധൈര്യമുണ്ടായിട്ടില്ല.

അതുകൊണ്ടാണ് ആര്‍.എസ്.എസിലേക്കും എന്‍.ഡി.എഫിലേക്കും സി.പി.എമ്മില്‍നിന്ന് വമ്പിച്ച കൊഴിഞ്ഞുപോക്കുണ്ടായത്. പി.ഡി.പി.യുടെ പ്രഭാവം അവസാനിച്ചുവെന്ന് തോന്നിയപ്പോള്‍ 2006-ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംവോട്ടുകളെ സ്വാധീനിക്കാന്‍ സി.പി.എം. ഉപയോഗിച്ച ആയുധം എന്‍.ഡി.എഫ്. ആയിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലടക്കം എന്‍.ഡി.എഫ് . നടത്തിയ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും നല്‍കി.

നക്‌സലൈറ്റുകളുടെ പുല്‍പ്പള്ളി സ്റ്റേഷനാക്രമണശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പോലീസ് സ്റ്റേഷനാക്രമണമാണ് എന്‍.ഡി.എഫുകാര്‍ കോട്ടയ്ക്കലില്‍ നടത്തിയതെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് മൗനം പാലിച്ചു. ആ കേസ് ദുര്‍ബലമായി. പ്രതികളുടെ എണ്ണം മുന്നൂറുള്ളത് മുപ്പതായി ചുരുങ്ങി. എല്ലാവര്‍ക്കും അതിവേഗം ജാമ്യംകിട്ടുന്ന വകുപ്പുകളായി. സംസ്ഥാനത്തെ പല ആക്രമണക്കേസുകളിലും ഈ ഉദാരമനസ്‌കത എന്‍.ഡി.എഫിനോട് സി.പി.എം. കാണിച്ചു.

എന്‍.ഡി.എഫിന്റെ സുപ്രീംകൗണ്‍സില്‍ അംഗം (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സുപ്രീംകൗണ്‍സില്‍ അംഗം) മലപ്പുറം ജില്ലയിലെ എടരിക്കോട്ട് സി.പി.എമ്മിന്റെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ മുസ്‌ലിംലീഗിനെ തോല്‍പ്പിക്കാനാണ് സി.പി.എം. എന്‍.ഡി.എഫിനെ കൂട്ടുപിടിച്ചത്. തലശ്ശേരി നഗരസഭയില്‍ സി.പി.എം. മുന്നണിയുടെ കൗണ്‍സിലര്‍മാരായി എന്‍.ഡി.എഫിന്റെ ജില്ലാ നേതാവും കൂട്ടാളികളും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മില്‍നിന്ന് പഠിച്ച ഇറച്ചിവെട്ടുകാരാണ് പോപ്പുലര്‍ ഫ്രണ്ടിലും ആര്‍.എസ്.എസ്സിലുമുള്ളവര്‍ പലരും.

90 ശതമാനം എന്‍.ഡി.എഫുകാരും പി.ഡി.പി.ക്കാരും സി.പി.എമ്മിലുണ്ടായിരുന്ന മുസ്‌ലിംയുവാക്കളാണ്. ന്യൂനപക്ഷങ്ങളില്‍ ഒരുവിഭാഗം സി.പി.എമ്മില്‍ അണിനിരന്ന മധ്യതിരുവിതാംകൂറിലും കണ്ണൂരിലെ ചില സി.പി.എം. കേന്ദ്രങ്ങളിലുമാണ് പോപ്പുലര്‍ഫ്രണ്ട് ശക്തിപ്പെട്ടതെന്ന് പരിശോധിച്ചാലറിയാം.

മഅദനി, പോപ്പുലര്‍ ഫ്രണ്ട് കേസുകളിലെ പ്രതികളില്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായിട്ടും മലപ്പുറം ജില്ലയില്‍ നിന്നുള്ള പേരുകള്‍ ദുര്‍ലഭമാണെന്ന യാഥാര്‍ഥ്യംകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. മുസ്‌ലിം സമുദായത്തിനകത്ത് സ്വാധീനശക്തിയാവാന്‍ ഒരുകാലത്തും ഈ ഛിദ്രശക്തികള്‍ക്ക് കഴിയില്ല.

അക്രമികളെ വെറുതെവിട്ട്, നിരപരാധികളെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണം. പള്ളികളിലും മദ്രസ്സകളിലും കയറി റെയ്ഡ് നടത്തുകയും അത് ചാനലുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു. കേരളം തീവ്രവാദത്തിന്റെ ആസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കുംവിധം അധികൃതര്‍ പത്രസമ്മേളനങ്ങള്‍ നടത്തുന്നു. ഒരു മതന്യൂനപക്ഷത്തെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. സി.പി.എമ്മിന്റെ പാരമ്പര്യമാണ് കൈവെട്ടുപണി. കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മത സംഘടനകളിലോ മുസ്‌ലിംലീഗിലോ കോണ്‍ഗ്രസിലോ ഉള്ളവരും ഒരു സംഘടനയിലുമുള്‍പ്പെടാത്തവരുമായ യഥാര്‍ഥ മുസ്‌ലിങ്ങള്‍ ഈ അക്രമികളെ വെറുക്കുന്നു.

എന്‍.ഡി.എഫുകാരുടെ അക്രമങ്ങള്‍ക്കിരയായി ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുണ്ടായത് തീവ്രവാദത്തിനെതിരായി എടുത്ത ശക്തമായ നിലപാട് കാരണമാണ്. ഏത് തിരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിനെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. മുസ്‌ലിംലീഗിന്റെ അഭാവത്തില്‍മാത്രമേ സമുദായ ശരീരത്തിലേക്ക് തീവ്രവാദത്തിന്റെ വിഷാണുക്കളെ കടത്തിവിടാനാവൂ എന്ന് പ്രതിലോമശക്തികള്‍ക്കറിയാം. ലീഗ് വിരോധം തലയ്ക്കുപിടിച്ച ഒരു ന്യൂനപക്ഷം സമുദായത്തിലുണ്ട്. അവര്‍ ചിലപ്പോള്‍ പി.ഡി.പി.യിലേക്കൊഴുകും. അല്ലെങ്കില്‍ എന്‍.ഡി.എഫിലേക്കൊഴുകും. കഥയറിയാതെ ആട്ടം കാണുന്ന ചില മാധ്യമങ്ങള്‍ മുസ്‌ലിംലീഗിനെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തത് മുസ്‌ലിംലീഗിന്റെ സാന്നിധ്യംകൊണ്ടാണെന്ന യാഥാര്‍ഥ്യം ആര്‍ക്കും മറച്ചുപിടിക്കാനാവില്ല. മുസ്‌ലിംലീഗ് ന്യൂനപക്ഷ, പിന്നാക്കവിഭാഗങ്ങളുടെ അവകാശസംരക്ഷണം മാത്രമല്ല രാജ്യത്തിന്റെ മതമൈത്രിയും ലക്ഷ്യമിടുന്ന പ്രസ്ഥാനമാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവരും മുസ്‌ലിംലീഗിലുണ്ട്. കേരളത്തിലെ ഏത് പാര്‍ട്ടിയെടുത്താലും ഏതെങ്കിലുമൊരു സമുദായത്തിന് ഭൂരിപക്ഷമുള്ളതായി കാണാം. അതൊരു കുറ്റമല്ല. ചരിത്രപരമായ കാരണങ്ങളാലാണ്. സി.പി.എമ്മും ലീഗും കേരളകോണ്‍ഗ്രസുമെല്ലാം ഇങ്ങനെത്തന്നെ. എല്ലാ സമുദായങ്ങളും അല്‍പ്പമെങ്കിലും തുല്യമായി നില്‍ക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലാണ്. പാര്‍ട്ടികളിലെ ജാതി, മതഭൂരിപക്ഷമല്ല, ജനാധിപത്യ, മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതിലെ ആത്മാര്‍ഥതയാണ് പ്രധാനം. ഒരു കാര്യം ഉറപ്പാണ്, ആരുടെ തണലുണ്ടായാലും മതതീവ്രവാദവും ഫാസിസവും കേരള ജനത വെച്ചുപൊറുപ്പിക്കില്ല. അതു രണ്ടിനും മലയാളികളില്‍ സ്വാധീനംചെലുത്താനുമാവില്ല.

വ്യവഹാര ദല്ലാളിന്റെ വിക്രിയകള്‍

വ്യവഹാര ദല്ലാളിന്റെ വിക്രിയകള്‍

വി.എസിന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയില്‍ ടി.ജി നന്ദകുമാര്‍ എന്നയാള്‍
ന്യായാസനങ്ങളെ സ്വാധീനിക്കാനും വിധി ന്യായത്തെ അട്ടിമറിക്കാനും നടത്തിയ
കുതന്ത്രങ്ങള്‍ എന്തെല്ലാമെന്ന് കേരളാ ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ കെ. രാംകുമാര്‍ വെളിപ്പെടുത്തുന്നു.
കൊച്ചിയിലെ വെണ്ണല സ്വദേശി ടി.ജി. നന്ദകുമാര്‍ എന്ന കുമാറുമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വളരെ അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ അയാള്‍ പറയുന്നതു കേട്ടു, താന്‍ റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാണെന്ന്. എട്ടാം ക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത, മര്യാദയ്‌ക്കൊരു ഭാഷപോലും സംസാരിക്കാനറിയാത്ത ഇയാളെങ്ങനെയാണ് റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാവുക? റിലയന്‍സിന്റെ തലപ്പത്തുള്ളവരൊക്കെ വളരെ ഉയര്‍ന്ന അമേരിക്കന്‍ ബിരുദങ്ങളുംഎം.ബി.എയുമൊക്കെയുള്ളവരാണ്

. ഞാന്‍ മനസ്സിലാക്കുന്നത് സുപ്രീം കോടതിയിലെയും ബോംബെ ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വ്യവഹാരികളില്‍ നിന്നും കാശുവാങ്ങുന്ന വീരനാണ് അയാളെന്നാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കൊക്കെ എന്തെങ്കിലും കേസുണ്ടായാല്‍ ഇയാള്‍ അങ്ങോട്ടു ചെന്ന് ഇടപെടും. റിലയന്‍സുമായി ഇയാള്‍ക്ക് എന്തോ ബന്ധമുണ്ട്. കാരണം, കുമാറും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവും ദുബായിയിലെ ഏറ്റവും വലിയ ഹോട്ടലില്‍ ദിവസങ്ങളോളം താമസിച്ച കാര്യം എനിക്കറിയാം. ആ ഹോട്ടലിലെ ഒരു മുറിക്ക് ലക്ഷങ്ങള്‍ വാടക വരും. എവിടന്നു കിട്ടി ഇയാള്‍ക്ക് ഈ കാശ്?

പിന്നെ, യാത്ര ചെയ്യുന്നതൊക്കെ ബിസിനസ് ക്ലാസിലാണ്. അതിനൊരു പ്രത്യേക ലക്ഷ്യമുണ്ട്. സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരുമൊക്കെ ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യുന്നത്. അവരുടെ ബുക്കിംഗ് നോക്കി ആ ഡേറ്റില്‍ അവരോടൊപ്പം കയറിക്കൂടും. ഇങ്ങനെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും സുപ്രീം കോടതിയിലെ ജസ്റ്റിസ് പി.കെ. ബാലകൃഷ്ണനും സഞ്ചരിച്ചപ്പോള്‍ ഇയാള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രണ്ടുപേരും അയാളോടു സഹകരിച്ചില്ല. കാരണം, അന്നേയ്ക്കു തന്നെ ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ മലയാളി ജഡ്ജിമാര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, എന്നാലും ഞാന്‍ മനസ്സിലാക്കുന്നത് ജസ്റ്റിസ് അരിജിത് പസായത്തിന്റെ കൂടെ പലതവണ ഇയാള്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ്. ശബരിമലയ്ക്ക് അദ്ദേഹം പോയപ്പോള്‍പോലും ഇയാള്‍ കൂടെ ചെന്നിട്ടുണ്ടായിരുന്നു. ചുരുക്കത്തില്‍, ടി.ജി. നന്ദകുമാര്‍ ഒരു വ്യവഹാര ദല്ലാളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട വി.എസ്. അച്യുതാനന്ദന്‍ ഇയാളുടെ സേവനങ്ങളെ പലപ്പോഴും ഉപയോഗിക്കുകയാണ് ചെയ്തത്.

1999ല്‍ മാരാരിക്കുളത്തെ തെരഞ്ഞെടുപ്പു ഹര്‍ജി സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ആ കേസിന്റെ നടത്തിപ്പിന്റെ ചുമതല ഇയാളും അരുണ്‍കുമാറും കൂടിയാണ് ഏറ്റെടുത്തിരുന്നത്.
ആ കേസില്‍ മാത്രം ഏറ്റവും ചുരുങ്ങിയത് പത്തുലക്ഷത്തോളം രൂപ വി.എസ്. ചെലവാക്കിയിട്ടുണ്ട്. ആ കേസിന്റെ വിധിയെഴുതിയ ജഡ്ജിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വി.എസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം കൊടുത്തു. ഇതൊക്കെ രേഖകളുള്ളതാ. അതുകഴിഞ്ഞ് ഹൈക്കോടതി വി.എസിന്റെ തെരഞ്ഞെടുപ്പു ഹര്‍ജി തള്ളി. ജസ്റ്റിസ് കെ.പി. ശങ്കരനാരായണന്‍ അദ്ദേഹത്തെ ബീഹാര്‍ കേഡറിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ വഴി സ്വാധീനിക്കാന്‍ ഈ കുമാര്‍ പരിശ്രമിച്ചു. ഈ വിവരം എന്നോട് പറഞ്ഞിട്ടുണ്ട്. വി.എസിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജെ. ഫ്രാന്‍സിസിന്റെ വക്കാലത്ത് എനിക്കായിരുന്നു.

ഹൈക്കോടതിയില്‍ വി.എസിനെ വിചാരണ ചെയ്തപ്പോള്‍ തന്റെ ഇലക്ഷന്‍ ഏജന്റിന്റെ പേരുപോലും അറിയില്ല എന്നാണ് വി.എസ്. പറഞ്ഞത്. അത്രയും പച്ചക്കള്ളമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. പക്ഷേ കേസുകേട്ടത് കേരളത്തിലെ ഏറ്റവും സത്യസന്ധനായ ഒരു ജഡ്ജിയായതുകൊണ്ട് അദ്ദേഹം കേസ് തള്ളി. സുപ്രീം കോടതിയില്‍ വി.എസ്. അപ്പീലിനുപോയി. അപ്പോഴും ഈ കുമാറും അരുണ്‍കുമാറും കൂടിയാണ് വക്കീലിനെ വച്ചത്. വക്കീലാരെന്നറിയോ? അഭിഷേക് സിംഗ്‌വി. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വക്താവ് അഭിഷേക് സിംഗ്‌വി. അതിനൊരു കാരണം കൂടിയുണ്ട്. രണ്ടാമത്തെത്തവണ കേസ് കേട്ട ഒരു ജഡ്ജിയുടെ ഭാര്യയുടെ സ്വന്തം കേസില്‍ ഹാജരായത് അഭിഷേക് സിംഗ്‌വിയാണ്. ഈവക വിവരങ്ങളൊക്കെ പറഞ്ഞുകൊടുത്തത് ഈ കുമാറാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ വി.എസിനറിയില്ലല്ലോ; അവിടെയിരിക്കുന്ന ജഡ്ജിയുടെ ഭാര്യയുടെ വക്കീലാരാണെന്ന് അപ്പോള്‍ അരുണ്‍കുമാറും കുമാറുമായി ബന്ധമില്ല എന്നുപറയുന്നത് പച്ചക്കള്ളമാണ്. ഇവര്‍ പലപ്പോഴും ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ മുമ്പില്‍വച്ച് മൊബൈലില്‍ ഫോണ്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവന്‍ പറയുന്നത് അരുണ്‍കുമാറിനെ അറിയില്ല എന്നാണ്. തെറ്റാണത്.

കേരളത്തില്‍ /ഡി.വൈ.എഫ്.ഐക്കാര്‍

സ്വാശ്രയ കോളേജ് കേസില്‍ വിധി പ്രസ്താവിച്ചു എന്നു പറഞ്ഞ് പ്രതീകാത്മകമായിട്ട് ജസ്റ്റിസ് വി.കെ. ബാലിയെ നാടുകടത്തി. പക്ഷേ, പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന് അഭിമതനല്ലാത്ത ആ ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയാക്കണം എന്നു പറഞ്ഞ് വി.എസ്. കത്തെഴുതി. ഒരു മുഖ്യമന്ത്രി ജുഡീഷ്യറിയില്‍ ഇടപെടുന്നതിന്റെ നഗ്നമായ ഉദാഹരണമാണത്. കാരണം, നമ്മുടെ ഭരണഘടനയനുസരിച്ച്, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല. തനിക്ക് പ്രിയപ്പെട്ട ഒരു ജഡ്ജി സുപ്രീം കോടതിയിലെത്തണം. വി.എസ് എന്തുകൊണ്ട് അതിന് തുനിഞ്ഞു? കാരണം, വി.എസ് നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍ക്ക് സ്വാധീനിക്കാന്‍ വേണ്ടിത്തന്നെയാണ്. വി.കെ. ബാലിയും കുമാറുമായി വളരെ അടുപ്പത്തിലാണ്. പലപ്പോഴും അവരൊരുമിച്ച് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്ത് തിരിച്ചുവന്നതിന്റെ രേഖകള്‍ എയര്‍ലൈന്‍സിലുണ്ട്.

ഒരു നവംബര്‍ മാസത്തില്‍ ബാംഗ്ലൂരിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ കുമാറും ബാലിയും വേറൊരു ബിസിനസുകാരനും കൂടി ഒരു ഒത്തുചേരലുണ്ടായിട്ടുണ്ട്. പിറ്റേദിവസം തിരിച്ചെത്തുകയും ചെയ്തു. രണ്ടുദിവസത്തിനകം വി.കെ. ബാലിയുടെ മകന്‍ അപ്രതീക്ഷിതമായി കൊച്ചിയില്‍ വന്നിട്ടുണ്ട്. നിഷേധിക്കാനാവാത്ത ഈ സംഭവങ്ങള്‍ തെളിയിക്കുന്നത് ഈ കുമാറിന് വി.കെ. ബാലിയുടെ മേല്‍ അമിതമായ സ്വാധീനമുണ്ടെന്നാണ്. അയാളുടെ പ്രേരണയിലാണ് വി.എസ്. എഴുത്തെഴുതിയത്.
ഇയാള്‍ സുപ്രീം കോടതി ജഡ്ജിമാരെ നേരില്‍ വിളിക്കുന്നുണ്ടെന്നതിന് തെളിവുകിട്ടാന്‍ അയാളുടെ മൊബൈല്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ മതി. ഇയാളുടെ കയ്യില്‍ അഞ്ചിലേറെ മൊബൈലുകളുണ്ട്. പ്രലോഭനങ്ങളില്‍ പെടാന്‍ വിസമ്മതിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഇയാള്‍ കള്ളപ്പരാതി അയയ്ക്കും. അതില്‍പ്പെട്ടൊരാളാണ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ക്കുള്ള സ്വാധീനം ചില /സി.പി.എംനേതാക്കളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടെങ്കിലും മുഖ്യമന്ത്രി അതിനു തടയിടുകയാണുണ്ടായത്.മൂന്നാര്‍ ഓപ്പറേഷന്റെ കാര്യത്തിലും കുമാറിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്.

Wednesday, July 21, 2010

ഉത്തരം തേടുന്ന ആശങ്കകള്‍
ടി.പി. എം ബഷീര്‍


കേരളത്തില്‍ ഈയിടെയായി ഭീകരതയുടെ ഭാവംപൂണ്ട തീവ്രവാദത്തിണ്റ്റെ പിതൃത്വവും രക്ഷാകര്‍തൃത്വവും കെട്ടിയേല്‍പിക്കാന്‍ പ്രതിയോഗികളെ തിരയുന്ന തിരക്കിലാണ്‌ സി.പി.എം. തീവ്രവാദം മുസ്ളിം പ്രതലത്തില്‍ നിന്നായതിനാല്‍ മുസ്ളിംലീഗിനെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയാണവര്‍. ചാനല്‍ ചര്‍ച്ചകളില്‍ വാര്‍ത്താവതാരകരുടെ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി മറുപടിപറയാനാവാതെ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും മറുചോദ്യങ്ങള്‍ ചോദിച്ചു സാമര്‍ത്ഥ്യം കാണിക്കുകയാണവര്‍. ഈ വിചാരണയില്‍ വാദി പ്രതിയാവുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും പ്രതികളുടെ രക്ഷാകര്‍ത്താക്കള്‍ വിധികര്‍ത്താക്കളാവുകയുമാണ്‌. കേരളത്തിണ്റ്റെ സാംസ്കാരിക പ്രബുദ്ധതക്ക്‌ നിരക്കാത്ത ചോദ്യമാണ്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ ടി.ജെ. ജോസഫ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയാറാക്കിയത്‌. പി.ടി. കുഞ്ഞിമുഹമ്മദിണ്റ്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തിലെ ഒരുഭാഗം ഗവേഷണത്തിലൂടെ കണ്ടെത്തി ചോദ്യമാക്കി പരിവര്‍ത്തിപ്പിക്കാനും അതിലെ ഭ്രാന്തന്‍ കഥാപാത്രത്തിന്‌ 'മുഹമ്മദ്‌' എന്നുതന്നെ പേരുനല്‍കാനും കാണിച്ച മിടുക്ക്‌, അദ്ദേഹത്തിണ്റ്റെ നിഷ്കളങ്കതയെ ചോദ്യംചെയ്യുന്നുണ്ട്‌. ദൈവത്തെ 'പടച്ചോനെ' എന്നു വിളിക്കുന്നത്‌ മുസ്ളിംകളായതിനാല്‍ ഭ്രാന്തന്‌ മുഹമ്മദ്‌ എന്ന്‌ പേര്‌ നല്‍കിയതാണെന്നും അതില്‍ പ്രവാചകനിന്ദ നിനച്ചിരുന്നില്ലെന്നും ജോസഫ്‌ ഇപ്പോള്‍ വാദിക്കുന്നു. (മാതൃഭൂമി ൧൧.൭.൨൦൧൦). തണ്റ്റെ ലേഖനത്തില്‍ ഈ ഭാഗമില്ലെന്നും പ്രസംഗത്തില്‍ ഉള്‍പ്പെട്ട ഭാഗം എടുത്തുചേര്‍ത്തതാകാമെന്നും കഥയിലെ 'ഭ്രാന്തന്‍' മുസ്ളിം കഥാപാത്രമല്ലെന്നും പി.ടി. കുഞ്ഞിമുഹമ്മദും 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട പി.ടി. കുഞ്ഞിമുഹമ്മദിണ്റ്റെ ലേഖനത്തില്‍ ഇത്തരമൊരു കഥാതന്തു ഉള്‍പ്പെട്ടിട്ടില്ലെന്നും തണ്റ്റെ അറിവോടെയല്ല ഇത്‌ ഉള്‍പ്പെടുത്തിയതെന്നും പ്രസ്തുത പുസ്തകം സമാഹരിക്കുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്ത പി.എം. ബിനുകുമാറും പറയുന്നു. (മാധ്യമം. ൧൨.൭.൧൦). ലേഖകനും എഡിറ്ററും അറിയാത്ത കാര്യങ്ങള്‍ എങ്ങനെ പുസ്തകത്തില്‍ ഉള്‍പ്പെട്ടുവെന്ന്‌ വ്യക്തമാക്കേണ്ടത്‌ പ്രസാധകരായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌. ഇതാണ്‌ യാഥാര്‍ത്ഥ്യമെങ്കില്‍ ചോദ്യനിര്‍മ്മിതിയുടെ ലക്ഷ്യവും അതിന്‌ തേടുന്ന ഉത്തരത്തിണ്റ്റെ സാംഗത്യവും തീര്‍ച്ചയായും സംശയിക്കപ്പെടുന്നുണ്ട്‌. ഇത്തരം ചോദ്യ നിര്‍മ്മിതികള്‍ സമൂഹം വിചാരണ ചെയ്യേണ്ടതുണ്ട്‌. പക്ഷേ, അത്തരം വിചാരണകള്‍പോലും ജനാധിപത്യപരമാവണം; നിയമപരവുമാവണം. പ്രവാചകനിന്ദയുടെ പേരില്‍ ഒരു വ്യക്തിയുടെ കൈപ്പത്തി വെട്ടിമാറ്റുന്നത്‌ തീര്‍ച്ചയായും പ്രവാചക സ്നേഹമാവുന്നില്ല. അധ്യാപകന്‍ ചെയ്തതുപോലെ വലിയ തെറ്റാണിത്‌. കാരണം പ്രവാചകണ്റ്റെ മാര്‍ഗത്തിന്‌ വിരുദ്ധമാണത്‌. മാത്രമല്ല, ഒട്ടേറെ സ്വത്വ ബഹുത്വങ്ങള്‍ക്കിടയില്‍ ഈ ശൈലി സത്യത്തിനും യുക്തിക്കും നിയമത്തിനും നീതിക്കും നിരക്കാത്തതാണ്‌. അദ്ധ്യാപകണ്റ്റെ കൈവെട്ടി മാറ്റിയ കിരാതത്വത്തില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ട്‌, എന്‍.ഡി.എഫിണ്റ്റെ ദേശീയ രൂപമാണ്‌. എസ്‌.ഡി.പി.ഐ. അവരുടെ രാഷ്ട്രീയ വേദിയുമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും നിസ്സാര പ്രശ്നങ്ങളില്‍പ്പോലും അതി വൈകാരികത വളര്‍ത്തി മുതലെടുത്തുമാണ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തിക്കുന്നത്‌. ബാബ്‌രി മസ്ജിദ്‌ തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മുസ്ളിം സമുദായത്തില്‍ രൂപപ്പെട്ട വൈകാരിക വിക്ഷോഭങ്ങളെ മുതലെടുത്താണ്‌ എന്‍.ഡി.എഫ്‌. രൂപപ്പെടുന്നത്‌. സിമിയുടെ പുതിയ രൂപമെന്നുതന്നെ എന്‍.ഡി.എഫിനെ വിളിക്കാം. കാരണം സിമിയുടെ നേതാക്കള്‍ തന്നെയാണ്‌ എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും എസ്‌.ഡി.പി.ഐ.ക്കും നേതൃത്വം നല്‍കുന്നത്‌. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ഐ.എസ്‌.എസ്‌., ബാബ്‌രി മസ്ജിദ്‌ ദുരന്താനന്തര കാലത്തെ ആദ്യത്തെ തീവ്രവാദ സംഘമാണ്‌. ഐ.എസ്‌.എസ്‌. വികാരങ്ങളാല്‍ വിജൃംഭിതരായ ഒരാള്‍ക്കൂട്ടമായിരുന്നു. മഅ്ദനിയുടെ തീപ്പൊരി പ്രസംഗം മാത്രമായിരുന്നു അതിണ്റ്റെ തിണ്ണബലം. ഐ.എസ്‌.എസ്‌. പിരിച്ചുവിട്ട്‌ പി.ഡി.പി.യായി വേഷപ്പകര്‍ച്ച സംഭവിച്ചപ്പോള്‍ നിരാശരും നിരാശ്രയരുമായ ആള്‍ക്കൂട്ടത്തെ സംഘടനാ രൂപത്തില്‍ ക്രമപ്പെടുത്തുകയായിരുന്നു എന്‍.ഡി.എഫ്‌. സംഘപരിവാറില്‍നിന്ന്‌ സമുദായത്തെ പ്രതിരോധിക്കാന്‍ എന്ന ന്യായവാദത്തോടെയാണ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തിച്ചുതുടങ്ങുന്നത്‌. എന്‍.ഡി.എഫിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ തീവ്രവാദ ലക്ഷണങ്ങള്‍ പ്രകടമായ ആദ്യഘട്ടത്തില്‍തന്നെ മുസ്ളിം സംഘടനകള്‍ ശക്തമായ നിലപാടെടുത്തു. ഇതിനെതിരായാണ്‌ 'പ്രതിരോധം അപരാധമല്ല' എന്ന ലഘുലേഖ എന്‍.ഡി.എഫ്‌. പ്രസിദ്ധീകരിക്കുന്നത്‌. ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാര്‍ഗത്തില്‍ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കിയ കേരളത്തിലെ മുസ്ളിംകള്‍ക്ക്‌ തീവ്രവാദപരവും അരാഷ്ട്രീയവും സാമുദായിക ധ്രുവീകരണത്തിന്‌ ഹേതുവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സ്വാഭാവികമായും മുസ്ളിംകള്‍ ഇതിനെതിരെ നിലപാടെടുത്തു. ഐ.എസ്‌.എസ്‌., പി.ഡി.പി., എന്‍.ഡി.എഫ്‌. തുടങ്ങിയ സംഘടനകളെല്ലാം ബാബ്‌രി മസ്ജിദ്‌ ദുരന്തത്തെ തങ്ങളുടെ നിലനില്‍പിണ്റ്റെ അടിത്തറയാക്കി. അതിവൈകാരികതയുടെ മാര്‍ഗം സ്വീകരിച്ചപ്പോള്‍, ജമാഅത്തെ ഇസ്ളാമി ഈ പ്രവണതയെ പ്രോത്സാഹിപ്പിച്ചു. ഈ കക്ഷികളെല്ലാം മുസ്ളിംലീഗിനെതിരാണെന്ന്‌ തിരിച്ചറിഞ്ഞ സി.പി.എം., ഈ കക്ഷികളെ പിന്തുണക്കാനും കൂടെ നിര്‍ത്തി വോട്ടാക്കി മാറ്റാനുമുള്ള തന്ത്രങ്ങള്‍ തയാറാക്കി. മുസ്ളിംലീഗ്‌ വളര്‍ത്തിയെടുത്ത രാഷ്ട്രീയ ശാക്തീകരണത്തെ ശിഥിലമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പി.ഡി.പി.യെയും നാഷണല്‍ ലീഗിനേയും മുന്‍നിര്‍ത്തി ഇ.എം.എസ്‌. പറഞ്ഞു. 'മുസ്ളിംലീഗ്‌ മൂന്നായി.' മുസ്ളിംലീഗ്‌ എന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ശിഥിലമായി എന്ന ചിന്തയില്‍നിന്നുയര്‍ന്ന ആഹ്ളാദമായിരുന്നു അത്‌. തുടര്‍ന്ന്‌ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ ശക്തികളെല്ലാം ഒന്നിക്കുന്നതും അവരും ഇടതുപക്ഷവും പരസ്പരം സന്ധിക്കുന്നതും നാം കണ്ടു. പിന്നീട്‌ നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഇത്തരം ലീഗ്‌ വിരുദ്ധ തീവ്രവാദ ശക്തികളെ കൂടെ നിര്‍ത്താന്‍വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി, ജനകീയ മുന്നണി, വികസന മുന്നണി, പുരോഗമന മുന്നണി, മതേതര മുന്നണി എന്നിങ്ങനെ പല പഞ്ചായത്തുകളില്‍ വേഷംമാറി. അരിവാള്‍ ചുറ്റിക നക്ഷത്രം ഉള്‍പ്പെടെയുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ക്ക്‌ പകരം കണ്ണടയും സൈക്കിളും വിമാനവും തുലാസും തോണിയുമൊക്കെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നമായി മാറി. സി.പി.എമ്മിണ്റ്റെ അവസരവാദത്തിണ്റ്റെ മികച്ച ഉദാഹരണമായിരുന്നു അത്‌. പ്രസ്തുത തെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗിന്‌ മലപ്പുറം മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ ഒട്ടേറെ പഞ്ചായത്തുകളുടെ ഭരണം നഷ്ടമായി. ഇ.എം.എസ്‌. വീണ്ടും ആഹ്ളാദം പങ്കുവെച്ചു. 'തങ്ങന്‍മാരുടെയും മുസ്ള്യാന്‍മാരുടെയും കാലം കഴിഞ്ഞു. ആറ്‌ പതിറ്റാണ്ടിണ്റ്റെ പാരമ്പര്യമുള്ള ജനാധിപത്യ - മതേതര വ്യവസ്ഥകള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനപഥത്തിണ്റ്റെ മുഖ്യധാരാ പ്രവേശനത്തിന്‌ വേദിയൊരുക്കിയ മുസ്ളിംലീഗിനെ ദുര്‍ബലപ്പെടുത്തി, ഇത്തരം സംഘടനകളെ വളര്‍ത്തുന്നത്‌ അപകടകരമാണെന്ന്‌ പലരും മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. എന്നാല്‍ സി.പി.എം. ഈ ബാന്ധവം തുടരുകയാണുണ്ടായത്‌. ൨൦൦൪-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ വിജയവും ൨൦൦൬-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ചില നിയോജക മണ്ഡലങ്ങളിലുണ്ടായ വിജയവും ഈ കൂട്ടുകച്ചവടത്തില്‍ സി.പി.എമ്മിനുകിട്ടിയ ലാഭമായിരുന്നു. ഇതിണ്റ്റെ തുടര്‍ച്ചയായിരുന്നു ൨൦൦൯-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ മഅ്ദനിയുമായി വേദി പങ്കിട്ടതുപോലെയുള്ള നാടകങ്ങള്‍. പൊന്നാനിയിലെ കച്ചവടത്തില്‍ നഷ്ടം വന്നപ്പോഴാണ്‌ മഅ്ദനി കറിവേപ്പിലയായത്‌! ന്യൂനപക്ഷങ്ങളെ വൈകാരികമായി പ്രകോപിപ്പിച്ച്‌ വോട്ടാക്കി മാറ്റാനുള്ള സാമര്‍ത്ഥ്യം ഇനി പ്രകടിപ്പിക്കാനാവില്ലെന്ന്‌ വന്നപ്പോഴാണ്‌ അടുത്ത തെരഞ്ഞെടുപ്പിന്‌ പുതിയ പാര്‍ട്ട്ണര്‍മാരെ സി.പി.എം. തേടുന്നത്‌. അത്‌ സംഘപരിവാരത്തുനിന്നായാല്‍ ഇരട്ടി ലാഭവുമാണ്‌. എന്‍.ഡി.എഫിണ്റ്റെയും അതിണ്റ്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെയും പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്ന്‌ സി.പി.എമ്മിനും മറ്റു ചിലര്‍ക്കും ഇപ്പോള്‍ മാത്രമാണ്‌ ബോധ്യപ്പെടുന്നത്‌! ഇത്തരം ദുരൂഹതകള്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞതും പ്രതികരിച്ചതും മുസ്ളിം സംഘടനകള്‍ തന്നെയാണ്‌. മുസ്ളിംലീഗ്‌ പ്രവര്‍ത്തകര്‍ എന്‍.ഡി.എഫില്‍ അംഗത്വമെടുക്കരുതെന്ന്‌ മര്‍ഹൂം കൊരമ്പയില്‍ അഹമ്മധാജി പാര്‍ട്ടി സെക്രട്ടറിയായിരിക്കെ സര്‍ക്കുലറിലൂടെ വിലക്കിയിരുന്നു. നിരവധി തവണ തീവ്രവാദവിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നോട്ടുവന്നവരെ കായികമായി നേരിടുകയായിരുന്നു എന്‍.ഡി.എഫ്‌. സംഘപരിവാരത്തിനെതിരെ സമുദായത്തെ രക്ഷിക്കാന്‍ വന്നവര്‍ സമുദായത്തില്‍പെട്ടവരെതന്നെ ആക്രമിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. ഒരു പ്രത്യേക ഘട്ടത്തില്‍, ആവശ്യത്തിന്‌ ഊര്‍ജ്ജം ലഭിച്ചുകഴിഞ്ഞപ്പോഴാണ്‌ എന്‍.ഡി.എഫ്‌. സി.പി.എമ്മിനെതിരെ ചിലയിടങ്ങളില്‍ കൊമ്പുകോര്‍ത്തത്‌. അങ്ങനെയുണ്ടായ സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലും പെട്ടവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ൧൯ പേരുടെ കണക്ക്‌ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ രാജേഷ്‌ പറയുമ്പോള്‍, തലശ്ശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം എന്‍.ഡി.എഫും പറയുന്നു. ഇത്‌ എന്‍.ഡി.എഫിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമായിരുന്നില്ല. മറിച്ച്‌, ഇരുകൂട്ടരും തമ്മിലുളള ബന്ധം വഷളായതിണ്റ്റെ ബാക്കിപത്രമായിരുന്നു. മുസ്ളിം സമുദായത്തെ നിലപാടുതറയാക്കി മതേതര പേര്‌ സ്വീകരിച്ച്‌ പൊതുസമൂഹത്തെ കബളിപ്പിക്കുകയാണിവര്‍. ബാബ്‌രി മസ്ജിദ്‌ ദുരന്താനന്തരം മുസ്ളിംകള്‍ക്കിടയില്‍ രൂപപ്പെട്ട എല്ലാ സംഘടനകളിലും ജമാഅത്തെ ഇസ്ളാമിയുടെ സോളിഡാരിറ്റി ഉള്‍പ്പെടെ, ഈ കബളിപ്പിക്കല്‍ സമീപനം കാണാം. പൊതു സമൂഹത്തിന്‌ മുമ്പില്‍ മതേതര വേഷമണിയുകയും എന്നാല്‍ സമുദായത്തെ വൈകാരികമായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഈ ശൈലി സമുദായവും പൊതു സമൂഹവും തിരിച്ചറിയണം. കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫീസുകളില്‍ നടത്തുന്ന റെയ്ഡ്‌ സമുദായ പീഡനമായി ചിത്രീകരിക്കുന്നതും 'മഹല്ല്‌ കമ്മിറ്റി, മുസ്ളിം ഐക്യവേദി' എന്നീ ബാനറുകളില്‍ പ്രതിഷേധവുമായി രംഗത്തുവരുന്നതും ഈ കബളിപ്പിക്കലിണ്റ്റെ തുടര്‍ച്ചയാണ്‌. ജോസഫ്‌ എന്ന അധ്യാപകന്‍ ചെയ്ത തെറ്റിന്‌ ആധുനിക സമൂഹത്തില്‍ നല്‍കാവുന്ന നിയമപരമായ ശിക്ഷയാണ്‌ നല്‍കേണ്ടത്‌. അതിന്‌ പകരം പ്രാകൃതമായ ശിക്ഷാമുറകള്‍ നടപ്പാക്കിയ രീതിക്ക്‌ യാതൊരു ന്യായീകരണവുമില്ല. സഭ മാപ്പുചോദിച്ചത്‌ അംഗീകരിക്കുകയായിരുന്നു മാന്യത. എന്നാല്‍ അതൊരു ഒറ്റപ്പെട്ടതും പ്രാദേശികവുമായ സംഭവമാണെന്ന്‌ പറയുന്ന പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍, ഫലത്തില്‍ ഈ കിരാതത്വത്തെ ന്യായീകരിക്കുകയാണ്‌. ഈ ദാരുണാവസ്ഥയുടെ പശ്ചാത്തലത്തിലെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ സത്യസന്ധമായ നിലപാട്‌ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. തെറ്റുതിരുത്തല്‍ രേഖയില്‍, ലീഗിനെ തകര്‍ക്കാന്‍, തീവ്രവാദ സംഘടനകളുമായി സങ്കുചിത രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉണ്ടാക്കിയ ബാന്ധവംകൂടി ഉള്‍പ്പെടുത്തിയാല്‍ സി.പി.എമ്മിന്‌ തങ്ങളുടെ നിലപാടില്‍ അല്‍പമെങ്കിലും സത്യസന്ധത പുലര്‍ത്താനാവും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരമൊരു തിരിച്ചറിവുണ്ടായാല്‍ മാത്രമേ കേരളത്തെ ഈ പ്രതിസന്ധിയില്‍നിന്ന്‌ രക്ഷിക്കാനാവുകയുള്ളൂ.

Tuesday, July 13, 2010

തീവ്രവാദികള്‍ക്ക്‌ കടിഞ്ഞാണിടണം


കേരളത്തിണ്റ്റെ പൊതുമനസ്സിലേക്ക്‌ തീവ്രവാദികള്‍ നഖങ്ങളാഴ്ത്തുന്നതിണ്റ്റെ നീറ്റല്‍ ഓരോ ദിവസവും പുതിയ വാര്‍ത്തകളായി നാം അനുഭവിക്കുകയാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളെന്ന്‌ ആശ്വാസംകൊണ്ടവര്‍ക്കുപോലും ഉല്‍കണ്ഠ പകരുന്ന തരത്തിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്‌. മത സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഇടകലര്‍ന്ന സാമൂഹ്യ ജീവിതത്തിനും പുകള്‍പെറ്റ കേരളത്തില്‍നിന്ന്‌, നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ഇരുട്ടിണ്റ്റെ മറവില്‍ ആയുധക്കൂമ്പാരങ്ങളുമായി നിലയുറപ്പിക്കുന്ന സംഘങ്ങള്‍, മലയാളിയുടെ സ്വാസ്ഥ്യം കെടുത്തുകയാണ്‌. ഇന്ത്യയുടെ പല മേഖലകളിലും കാണുന്ന വര്‍ഗ്ഗീയ വിഭജനത്തിന്‌ ഒരിക്കലും ഇടം നല്‍കാത്ത ഈ മണ്ണിലേക്ക്‌ പകയും വെറുപ്പും ഇറക്കുമതിചെയ്ത്‌ മനുഷ്യമനസ്സില്‍ ഭീതി സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ കൂട്ടായ്മയൊരുക്കാന്‍ മനുഷ്യത്വത്തിന്‌ വിലമതിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും വ്യക്തികളും പരിശ്രമിക്കേണ്ടതുണ്ട്‌. ഫാഷിസ്റ്റ്‌ ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക്‌ വളംവെക്കാനും അവരുടെ ആരോപണങ്ങള്‍ക്ക്‌ ന്യായീകരണമൊരുക്കാനുമാണ്‌ ഇസ്ളാമിണ്റ്റെ പേരില്‍ ഇറങ്ങിത്തിരിച്ച ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കണ്ണൂറ്‍ ജില്ലയിലെ എടക്കാട്ടെ മണപ്പുറത്ത്‌ ജുമാമസ്ജിദിനരികില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചത്‌ ആരായാലും, അവര്‍ മുസ്ളിംകളുടെ മിത്രങ്ങളല്ല. മുസ്ളിം സമുദായത്തെ മറ്റ്‌ സമുദായങ്ങള്‍ക്കിടയില്‍ ഭീകരവാദികളായി ചിത്രീകരിക്കാനും അവരുടെ ആരാധനാലയങ്ങള്‍പോലും ആയുധപ്പുരകളാണെന്ന്‌ വരുത്തിതീര്‍ക്കാനുമുള്ള ഗുഢാലോചന ഇതിന്‌ പിന്നിലുണ്ട്‌. ഭീതി വിതച്ച്‌ കലാപം കൊയ്യാനും അതുവഴി തങ്ങളുടെ ശക്തി തെളിയിക്കാനുമുള്ള ഈ കുത്സിതനീക്കം കേരളത്തിലെ പ്രബുദ്ധ മുസ്ളിം ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. സാമ്പത്തിക വ്യാമോഹങ്ങളും അധികാര സ്വപ്നങ്ങളും സഫലമാക്കാന്‍ ഇറങ്ങിത്തിരിച്ച തെമ്മാടിക്കൂട്ടങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ സ്വൈര ജീവിതത്തിലേക്ക്‌ ഇടിച്ചുകയറുമ്പോള്‍, അവരോട്‌ മിതമായി പറയാനുള്ളത്‌, ഇസ്ളാമിണ്റ്റെ ചെലവില്‍ ഇത്‌ അനുവദിച്ചു തരാന്‍ പറ്റില്ലെന്ന്‌ തന്നെയാണ്‌. കേരളത്തില്‍ പെരുകിവരുന്ന ക്വട്ടേഷന്‍ സംഘങ്ങളില്‍നിന്ന്‌ ഒട്ടും ഭിന്നമല്ല കൊടിപിടിച്ചിറങ്ങിയ ഈ പുത്തന്‍ കൂറുകാര്‍. മുസ്ളിം സമുദായത്തിണ്റ്റെ ആരാധനാലയങ്ങള്‍പോലും മറയാക്കി ആയുധപ്പന്തയം നടത്തുന്നവര്‍ യുദ്ധപ്രഖ്യാപനം നടത്തുന്നത്‌ ഫാസിസ്റ്റുകള്‍ക്കോ ഹിന്ദുത്വ ശക്തികള്‍ക്കോ എതിരായല്ല; മുസ്ളിം സമുദായത്തിനു തന്നെ എതിരെയാണ്‌. അതുകൊണ്ടുതന്നെ ഇവരെ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കത്തിന്‌ മുസ്ളിം സമുദായം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്‌. കേരളത്തിലെ മുസ്ളിം ജനത ആര്‍ജ്ജിച്ചെടുത്ത അഭിമാനകരമായ ജീവിത സാഹചര്യം, തീവ്രവാദത്തിണ്റ്റെ കോടാലികൊണ്ട്‌ വെട്ടിമാറ്റാനാണ്‌ എന്‍.ഡി.എഫ്‌ ഉള്‍പ്പെടെയുള്ള സമുദായവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്‌. കേവല സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇവരൊരുക്കുന്ന ചതിക്കുഴികള്‍ വരാനിരിക്കുന്ന കാലത്തെകൂടി മലിനമാക്കുമെന്നുറപ്പാണ്‌. ഇവര്‍ പുറംതള്ളുന്ന വിചാരമാലിന്യങ്ങള്‍ സമുദായത്തിണ്റ്റെ പരിസരങ്ങളില്‍ ചീഞ്ഞുനാറുംമുമ്പ്‌ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌ നല്‍കാന്‍ തയാറായ കേരളത്തിലെ മതസംഘടനാ നേതൃത്വം, രാഷ്ട്രീയ നേതൃത്വത്തെപോലെതന്നെ അഭിനന്ദനമര്‍ഹിക്കുന്നു. സ്വാതന്ത്യ്രാനന്തരം ആശയറ്റുപോയ ഒരു ജനതയെ നെഞ്ചില്‍ ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയ ശാക്തീകരണത്തിലൂടെ പൊതുസമൂഹത്തിണ്റ്റെ വിശ്വാസ്യത ആര്‍ജിച്ചെടുത്തതാണ്‌ മുസ്ളിംലീഗ്‌ കൈവരിച്ച നേട്ടം. ഇതിണ്റ്റെ തണലില്‍ വളര്‍ന്നു പന്തലിച്ച സമുദായം അപകര്‍ഷബോധം ഊരിയെറിഞ്ഞ്‌ നടത്തിയ മുന്നേറ്റമാണ്‌ ഇന്ന്‌ കാണുന്ന നേട്ടങ്ങള്‍ക്കെല്ലാം പിറകിലുള്ളത്‌. ഇതൊരിക്കലും തീവ്രവാദികളുടെ വാള്‍ത്തലകൊണ്ടോ ഭീഷണികൊണ്ടോ നേടിയതല്ല. മലയാളി മുസ്ളിം ഒരിക്കലും ഇത്തരക്കാരുടെ സുരക്ഷാ പുതപ്പുകള്‍ ആഗ്രഹിക്കുന്നുമില്ല. ഇന്നാട്ടിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമിണ്റ്റെ അര്‍ദ്ധസഹോദരങ്ങളാണ്‌. തീവ്രവാദികളൊരുക്കുന്ന കെണിയില്‍ കേരളത്തിലെ മുസ്ളിം വീണുപോവില്ലെന്ന ബോധ്യം അവര്‍ക്കുണ്ട്‌. ന്യൂമാന്‍സ്‌ കോളജിലെ അധ്യാപകണ്റ്റെ കൈ വെട്ടിമാറ്റുമ്പോള്‍ ആ ചോരത്തുള്ളികള്‍ തെറിച്ചുവീണത്‌ നമ്മുടെ മതേതര സങ്കല്‍പ്പത്തിണ്റ്റെ നെഞ്ചിലേക്കാണ്‌. അല്ലാഹുവിണ്റ്റെ മുമ്പില്‍ ശിരസ്സ്‌ കുനിച്ചു നില്‍ക്കുമ്പോള്‍ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയ ശത്രുവിനെ പുഞ്ചിരികൊണ്ട്‌ തോല്‍പിച്ച പ്രവാചകനെയാണ്‌ ഈ ശത്രുക്കള്‍ നിന്ദിച്ചിരിക്കുന്നത്‌. വര്‍ഗീയതയാണ്‌ ഏറ്റവും കൊടിയ വിഷമെന്ന്‌ ഇസ്ളാമിക അധ്യാപനത്തിലൂടെ തിരിച്ചറിഞ്ഞ ഒരു ജനതയാണ്‌ കേരളത്തിലുള്ളത്‌. അവരെ അപായപ്പെടുത്തുന്ന ഏതു ക്വട്ടേഷന്‍ സംഘത്തെയും ഒറ്റപ്പെടുത്തുക എന്നത്‌ കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്‌. ചെറുപ്പക്കാരുടെ മനസില്‍ വിഷം കുത്തിനിറച്ച്‌ അവരെ പകയുടെ യന്ത്രത്തോക്കുകളാക്കുന്ന ഇരുട്ടിണ്റ്റെ ശക്തികളെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി തോളിലേറ്റി നടന്നവര്‍ പശ്ചാതപിക്കേണ്ട സമയമാണിത്‌. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും തീവ്രവാദത്തോട്‌ സന്ധിചെയ്യില്ലെന്ന്‌ പ്രഖ്യാപിച്ച മുസ്ളിംലീഗിണ്റ്റെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെന്ന്‌ ഇപ്പോഴെങ്കിലും ഈ കക്ഷികള്‍ തിരിച്ചറിഞ്ഞത്‌ ആശ്വാസകരമാണ്‌. മുസ്ളിംലീഗിണ്റ്റെ ഒരു റാത്തല്‍ ഇറച്ചിക്കുവേണ്ടി തെമ്മാടിക്കൂട്ടങ്ങളെയും ക്വട്ടേഷന്‍ സംഘങ്ങളേയും പാലൂട്ടി വളര്‍ത്തുമ്പോഴും അവര്‍ ഇത്രവലിയ കരിമൂര്‍ഖന്‍മാരാകുമെന്ന്‌ സി.പി.എം. കരുതിയിട്ടുണ്ടാവില്ല. ഇനിയെങ്കിലും ചെയ്ത തെറ്റിന്‌ മാപ്പ്‌ പറഞ്ഞ്‌ സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ അവര്‍ തയാറാവണം. അല്ലാതെ ഇതിലും രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ ഗണിച്ച്‌ ഗിമ്മിക്ക്‌ കളിച്ചാല്‍ അതിണ്റ്റെ പ്രത്യാഘാതം അതിദയനീയമായിരിക്കും

Thursday, July 8, 2010

മാര്‍ക്സിസ്റ്റുകളും ജമാഅത്തെ ഇസ്ളാമിയും


നാസര്‍ഫൈസി കൂടത്തായി



മുസ്ളിംലീഗ്‌ ജമാഅത്തെ ഇസ്ളാമിയുമായി നടത്തിയ ചര്‍ച്ചയെ ടി.കെ. ഹംസ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നു. മുസ്ളിംലീഗ്‌ പോലത്തെ ഒരു പാര്‍ട്ടി ജമാഅത്തെ ഇസ്ളാമിയെന്ന ഭീകരസംഘടനയുമായി ഒരു ചര്‍ച്ചപോലും നടത്തിപോകരുതായിരുന്നു എന്നാണ്‌ ഹംസയുടെ കുണ്ഠിതം - ലീഗ്‌ എന്താണ്‌ എന്നും സഖാവ്‌ വ്യക്തമാക്കുന്നുണ്ട്‌: 'മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിണ്റ്റെ പരിപാടിയല്ല. 'ജമാഅത്തെ ഇസ്ളാമി അങ്ങനെയല്ല; അതൊരു ഭീകര സംഘടനയാണെന്നാണ്‌ പാര്‍ട്ടി പത്രത്തിലൂടെ എന്തുകൊണ്ട്‌ 'ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പരയില്‍ സഖാക്കള്‍ എഴുതിവിടുന്നത്‌. സഖാവ്‌ ടി.കെ. ഹംസ എഴുതുന്നു: 'ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത്‌ ഇന്ത്യയെ ഇസ്ളാമീകരിച്ച്‌ ഇവിടെ ഒരു ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്ന്‌ കാണാവുന്നതാണ്‌. അല്ലാഹുവിണ്റ്റെ ഭൂമിയില്‍ അല്ലാഹുവിണ്റ്റെ ഭരണം. വിധിക്കാനുള്ള അധികാരം അല്ലാഹുവിന്‌ മാത്രം. ചുരുക്കത്തില്‍ ഹുകൂമത്തെ ഇലാഹി (അല്ലാഹുവിണ്റ്റെ ഭരണം) സ്ഥാപിക്കുക എന്നതാണ്‌ പൊരുള്‍. അല്ലാഹുവിണ്റ്റെ ഭരണം എന്നാല്‍ അല്ലാഹുവിണ്റ്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത്‌ ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. അടിസ്ഥാനപരമായി ലോകത്തുള്ള ഭീകര സംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ബന്ന, സയ്യിദ്‌ ഖുതുബ്‌, അബുല്‍ അഅ്ലാ മൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖ്‌വാനുല്‍ മുസ്ളിമീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന്‌ ചരിത്രം വ്യക്തമാക്കുന്നു. സയ്യിദ്‌ ഖുതുബിണ്റ്റെ ആധികാരികഗ്രന്ഥമായ 'മെയില്‍ സ്റ്റോണ്‍സ്‌' മലയാളത്തിലേക്ക്‌ 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്‌ ജമാഅത്ത്‌ ഇസ്ളാമിയാണ്‌. അതില്‍ ഇസ്ളാമിക ഭരണത്തിനുവേണ്ടി സായുധ പോരാട്ടം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. 'ഭീകരവാദത്തിണ്റ്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്‌' ഉദ്ധരണികള്‍ ടി.കെ. ഹംസയുടെ ദേശാഭിമാനി ലേഖനത്തില്‍നിന്ന്‌ (ജു. ൨൩). ഇത്രയും വലിയൊരു ഭീകര പ്രസ്ഥാനവുമായി കൂട്ടുപിടിക്കാനുള്ള ആഗ്രഹം മുസ്ളിംലീഗിനുണ്ടായത്‌ അത്ഭുതമെന്നാണ്‌ ഹംസ എഴുതിയത്‌. ഈ ഉദ്ധരണികളില്‍നിന്ന്‌ ഒരു സംഗ്രഹത്തിലെത്താം. ജമാഅത്തെ ഇസ്ളാമി ഭീകരസംഘടന. അവരുമായി ചങ്ങാത്തം അരുത്‌. അവരെ സഹായിക്കുകയോ അവരോട്‌ സഹായം സ്വീകരിക്കുകയോ അരുത്‌. അവരുമായി ചര്‍ച്ച നടത്തുന്നതുപോലും പാപം. മുസ്ളിംലീഗ്‌ മതാധിഷ്ഠിത ഭരണം ലക്ഷ്യമാക്കുന്നില്ല. അത്തരം ഒരു പാര്‍ട്ടി ജമാഅത്തുമായി ചര്‍ച്ച നടത്തിയത്‌ അത്ഭുതമാണ്‌. സി.പി.എമ്മിന്‌ എപ്പോള്‍ മുതലാണ്‌ ജമാഅത്തെ ഇസ്ളാമി ഭീകര സംഘടനയായത്‌? അതും ഹംസതന്നെ ലേഖനത്തിണ്റ്റെ അവസാന ഭാഗത്ത്‌ വ്യക്തമാക്കുന്നുണ്ട്‌. സോളിഡാരിറ്റി സി.പി.എമ്മിണ്റ്റെ വികസന (?) പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത്‌ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങി, ഇടതുപക്ഷ തീവ്രവാദ (?) സംഘടനകളുമായി കൈകോര്‍ത്തു, കിനാലൂരില്‍ പോലീസിനുനേരെ ചാണകവെള്ളം ഒഴിച്ചു. ഇതൊക്കെ ജമാഅത്ത്‌ സ്വീകരിച്ചപ്പോള്‍ മാത്രമാണ്‌ സാമ്രാജ്യത്വ - കോള വിരുദ്ധ, ഇടതുപക്ഷ സഹയാത്രിക പ്രസ്ഥാനമെന്നെല്ലാം മാര്‍ക്സിസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ ഭീകരവാദികളാകുന്നത്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഇനിയുമുണ്ട്‌ ജമാഅത്തിനെക്കുറിച്ച്‌ പറയാന്‍. ജമാഅത്ത്‌ വിരുദ്ധതയാല്‍ സി.പി.എമ്മിന്‌ നൂറ്‌ നാക്കാണ്‌. 'മുസ്ളിം ബഹുജനങ്ങളില്‍ വളരെയേറെ ഒറ്റപ്പെട്ട സംഘടനയാണ്‌ ചെറിയ ന്യൂനപക്ഷമായ ജമഅത്തെ ഇസ്ളാമി. സാധാരണ മുസ്ളിംകള്‍ ശക്തമായി എതിര്‍ക്കുന്ന വിഭാഗമാണവര്‍. ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരല്ല. ഇസ്ളാമിക - ദൈവ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നവരാണവര്‍. (പിണറായി വിജയന്‍ - മാധ്യമം. മെയ്‌ ൨൧). 'രാജ്യത്തിണ്റ്റെ സുരക്ഷയോ, അസ്തിത്വമോ മുഖവിലക്കെടുക്കാതെ സാര്‍വദേശീയ ഫണ്ടും ബന്ധവും ഉപയോഗിച്ച്‌ വര്‍ഗ്ഗീയത വളര്‍ത്താന്‍മാത്രം ശ്രമിക്കുന്ന പ്രസ്ഥാനമെന്നതിലുപരി യാതൊരു പ്രതിബദ്ധതയും രാജ്യത്തോട്‌ ജമാഅത്തെ ഇസ്ളാമിക്കില്ല...... പേരുകൊണ്ട്‌ കാണാന്‍ കഴിയില്ലെങ്കിലും സോളിഡാരിറ്റിയും മാധ്യമം പത്രവും വര്‍ഗീയ പ്രീണനവും അവസരവാദപരമായ നീക്കങ്ങളുമാണ്‌ നടത്തുന്നത്‌. ' (തോമസ്‌ ഐസക്‌ - ചന്ദ്രിക, മെയ്‌-൨൬)ഈ 'ഭീകര, തീവ്രവാദ, വര്‍ഗീയ, മതരാഷ്ട്രവാദ, രാജ്യദ്രോഹ, സമുദായത്തില്‍ ഒറ്റപ്പെട്ട' ഒരു സംഘടനയെ സി.പി.എം. കിനാലൂറ്‍ സംഭവംവരെ സംരക്ഷിക്കുകയും ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുകയുമായിരുന്നു. ന്യൂനപക്ഷ ഉന്നതിക്കുവേണ്ടി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കേരളത്തില്‍ കൊണ്ടുവരുന്നു എന്ന്‌ പറയപ്പെടുന്ന പ്രവര്‍ത്തന കമ്മിറ്റിയായ പാലോളി കമ്മിറ്റിയും പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏല്‍പിച്ചത്‌ ഈ 'ഭീകര' പ്രസ്ഥാനത്തിണ്റ്റെ ആളുകളെയായിരുന്നു. വഖഫ്‌ ബോര്‍ഡിലും ഹജ്ജ്‌ കമ്മിറ്റിയിലും സര്‍ക്കാര്‍ നോമിനികളായി എത്തിയത്‌ ജമാഅത്തെ ഇസ്ളാമിക്കാരാണ്‌. സമുദായത്തിണ്റ്റെ വന്‍ഭൂരിപക്ഷ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സമസ്തയേയും മുജാഹിദിനേയും മാറ്റിവെച്ചുകൊണ്ടാണ്‌ 'ഒറ്റപ്പെട്ട' സംഘടനക്ക്‌ സര്‍ക്കാര്‍ അവസരം നല്‍കിയത്‌. ഹജ്ജ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം എ.പി. സുന്നി വിഭാഗത്തിന്‌ നല്‍കിയപ്പോള്‍ അതില്‍ ഏറെ കോപിച്ചത്‌ ജമാഅത്തെ ഇസ്ളാമി ആയതിനാല്‍ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍സ്ഥാനം ജമാഅത്തിനെ പ്രീതിപ്പെടുത്താനാണ്‌ കാന്തപുരം വിഭാഗത്തിനുപോലും അത്‌ നിഷേധിച്ചത്‌. എന്നിട്ട്‌ നല്‍കിയതോ മതവിരോധിക്കും. മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരുകണ്ട സംതൃപ്തിയില്‍ ജമാഅത്ത്‌ നേതൃത്വവും. എന്നാല്‍ ജമാഅത്തെ ഇസ്ളാമിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ജമാഅത്ത്‌ ദൃഷ്ടിയില്‍ സി.പി.എമ്മിനില്ലാത്ത അയോഗ്യത ഇല്ല. ജമാഅത്ത്‌ നേതൃത്വം പ്രതികരിച്ചു. 'ഇപ്പോഴും സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കുന്ന സി.പി.എം. ജനാധിപത്യത്തെക്കുറിച്ച്‌ ജമാഅത്തിനെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായിട്ടാണ്‌ മാര്‍ക്സിസ്റ്റുകാര്‍ വീക്ഷിക്കുന്നത്‌. (ടി. ആരിഫലി, മാധ്യമം, മെയ്‌-൨൨). 'അമേരിക്കന്‍ ചാരന്‍ എന്ന്‌ ആരോപിക്കപ്പെടുന്ന റിച്ചാര്‍ഡ്‌ ഫ്രാങ്കിയുമായി അടുത്തബന്ധം തുടരുന്ന ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്‌ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിദേശബന്ധം ആരോപിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന്‌ ജമാഅത്തെ ഇസ്ളാമി കേരള അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌. യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞിരിക്കുന്നത്‌ മതങ്ങളെ നശിപ്പിക്കുക അജണ്ടയായുള്ള കമ്മ്യൂണിസ്റ്റുകളാണ്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെണ്റ്റുകളുടെയും ഭൂമാഫിയയുടെയും താല്‍പര്യം സംരക്ഷിക്കുന്നതും പൊയ്മുഖമാണ്‌. വോട്ട്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പോലും ജമാഅത്ത്‌ ഓഫീസില്‍ വന്ന ടി.കെ. ഹംസക്ക്‌ എന്നാണ്‌ ജമാഅത്ത്‌ വര്‍ഗ്ഗീയതയായതെന്ന്‌ ശൈഖ്‌ മുഹമ്മദ്‌ ചോദിച്ചു. (മാധ്യം, മെയ്‌-൨൭). ജമാഅത്തെ ഇസ്ളാമിയെ സംബന്ധിച്ച്‌ സി.പി.എമ്മും ദേശാഭിമാനിയും (ജൂണ്‍ ൨൨ മുതല്‍ ദേശാഭിമാനിയില്‍ 'എന്തുകൊണ്ട്‌ ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പര ആരംഭിച്ചിരിക്കയാണ്‌. സ്വത്വവാദികളെകൊണ്ടുപോലും ലേഖനങ്ങളെഴുതിച്ചു). തുറന്നടിക്കാന്‍ തീരുമാനിച്ചതിണ്റ്റെ ചേതോവികാരമെന്തെന്ന്‌ ആര്‍ക്കുമറിയാം. ജമാഅത്തെ ഇസ്ളാമിയെക്കുറിച്ച്‌ 'ദളിത്‌ - ആദിവാസി സ്നേഹത്തിണ്റ്റെയും പരിസ്ഥിതി പ്രണയത്തിണ്റ്റെയും മനുഷ്യാവകാശ മമതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്‌, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്‌, തങ്ങള്‍ മഹാ മതേതര - ജനാധിപത്യ വാദികള്‍ ആണെന്ന്‌ പുരപ്പുറത്ത്‌ കയറി പ്രസംഗിക്കുന്നവര്‍ - വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റ്റുകളെയും വ്യാജ ഇടതന്‍മാരെയും ചൊല്ലും ചെലവും കൊടുത്ത്‌ അവര്‍ നിര്‍ത്തിയിട്ടുമുണ്ട്‌' എന്ന്‌ ദേശാഭിമാനി കണ്ടെത്തിയത്‌ കിനാലൂറ്‍ പ്രശ്നത്തെ തുടര്‍ന്ന്‌ മാത്രമാണ്‌. ൨൦൦൬-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ൨൦൦൭-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത്‌ ഇടതിന്‌ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീര്‍ എക്സ്പ്രസ്‌ ഹൈവേ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തൊണ്ടകീറി സോളിഡാരിറ്റി ഒച്ചവെച്ചപ്പോള്‍ 'പരിസ്ഥിതി പ്രണയം' കണ്ട്‌ ഡി.വൈ.എഫ്‌.ഐ.യേക്കാള്‍ സി.പി.എം. സ്നേഹിച്ചത്‌ സോളിഡാരിറ്റിയെ ആയിരുന്നു. മുത്തങ്ങ സംഭവത്തിലും ജമാഅത്തിണ്റ്റെ 'ആദിവാസി സ്നേഹംകണ്ട്‌ ഇടതുപക്ഷം കലവറയില്ലാതെ കെട്ടിപ്പുണര്‍ന്നു. അന്നൊക്കെ ജമാഅത്തിണ്റ്റെ മതരാഷ്ട്രവാദം, തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, ജനാധിപത്യ - മതേതരത്വ വിരുദ്ധം എന്നിവയൊന്നും സി.പി.എം. ഉരിയാടിയില്ല. ജമാഅത്തെ ഇസ്ളാമിയാകട്ടെ ഇപ്പോള്‍ സി.പി.എമ്മിനെക്കുറിച്ച്‌ പറയുന്ന വൈകല്യങ്ങളൊക്കെ നേരത്തെ അവര്‍ക്കുണ്ടായിരുന്നതുമാണ്‌. സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കല്‍, ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്ന മാര്‍ക്സിസ്റ്റ്‌ വാദം, സാമ്രാജ്യത്വവുമായി സഹവര്‍ത്തിത്വം, മതങ്ങളെ നശിപ്പിക്കുക എന്ന അജണ്ട. എല്ലാം സി.പി.എമ്മില്‍ ജമാഅത്ത്‌ കണ്ടെത്തിയത്‌ സി.പി.എം. ജമാഅത്തിനെ കിനാലൂറ്‍ പ്രശ്നത്തില്‍ എതിര്‍ത്തതോടുകൂടിയാണ്‌. സി.പി.എമ്മിനെ ജമാഅത്ത്‌ കണ്ടെത്തിയതും ജമാഅത്തിനെ സി.പി.എം. കണ്ടെത്തിയതും നേരത്തെ ജനാധിപത്യ കേരളം കണ്ടെത്തിയിരുന്നു. വിവേകം വൈകി ഉദിച്ചതില്‍ അല്ലെങ്കില്‍ വൈകി സത്യം പറഞ്ഞതില്‍ സി.പി.എമ്മിനും ജമാഅത്തിനും അഭിനന്ദനം.