Pages

Wednesday, February 23, 2011


തിരുവനന്തപുരം: മകന്‍ പണം വാങ്ങിയപ്പോഴാണ് ചന്ദന മാഫിയക്കെതിരായ പോരാട്ടത്തില്‍ നിന്ന് വി.എസ്. അച്യുതാനന്ദന്‍ പിന്‍മാറിയതെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം. ഹസ്സന്‍. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. ചന്ദന ഫാക്റ്ററികള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭം തണുത്തത് മകന്‍ ഫാക്റ്ററി ഉടമകളില്‍ നിന്ന് ഏഴുലക്ഷം രൂപ വാങ്ങിയതുകൊണ്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്വകാര്യമേഖലയില്‍ ചന്ദന ഫാക്റ്ററികള്‍ പാടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദന്റെ നിലപാട്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ അന്ന് വി.എസിനെ കാണാനെത്തിയ ഖാദര്‍ പാലോത്ത് എന്ന ചന്ദന ഫാക്റ്ററിയുടമ ഇടനിലക്കാരനായും മറ്റ് ചിലര്‍ സ്വകാര്യ ചന്ദന ഫാക്റ്ററികള്‍ പൂട്ടണമെന്ന വി.എസിന്റെ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു.

തന്റെ മകനെക്കാണാനാണ് വി.എസ് നിര്‍ദേശിച്ചതെന്ന് ജയ്ഹിന്ദ് ചാനലില്‍ ഇവര്‍ വെളിപ്പെടുത്തിയതായി ഹസ്സന്‍ വ്യക്തമാക്കി. തുടര്‍ന്ന് അരുണ്‍കുമാറിനെ കണ്ട ഇവരില്‍ നിന്ന് 15 ലക്ഷം രൂപ ആവശ്യപ്പെട്ട അരുണുമായി 10 ലക്ഷം കരാര്‍ ഉറപ്പിക്കുകയും ഏഴു ലക്ഷം നല്‍കുകയും ചെയ്തിരുന്നു. വനം വകുപ്പിന്റെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ വി.എസ് ഫാക്റ്ററി ഉടമകള്‍ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് അരുണ്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചയില്‍ വി.എസ് അനുകൂല നിലപാടെടുക്കുകയായിരുന്നുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. എല്ലാ കാര്യത്തിലും പ്രസ്താവന ഇറക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണം.

ഇത്തരത്തില്‍ പോയാല്‍ ഭരണം അവസാനിക്കുമ്പോള്‍ ഒറ്റയായല്ല കുടുംബത്തോടെ തന്നെ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ജയിലിലേക്ക് പോകേണ്ടിവരും. കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയും അധികാര ദുര്‍മോഹിയുമാണ് വി.എസ്. ആദര്‍ശധീരന്റെ പരിവേഷത്തിനുള്ളിലെ കപടമായ മുഖമാണ് വി.എസിനുള്ളത്. തനിക്ക് സ്ഥാനചലനമുണ്ടാകുമെന്ന ഘട്ടം വരുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ വേട്ടയാടുകയും സ്ഥാനമുറയ്ക്കുമ്പോള്‍ നിലപാടു മാറ്റുകയും ചെയ്യുന്നയാളാണ് വി.എസ്. ലാവ്ലിന്‍ കേസില്‍ പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. എന്നാല്‍ പുറത്ത് മറിച്ചുള്ള അഭിപ്രായമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ ലാവ്ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നു വരെ പ്രസംഗിച്ചു നടന്നിരുന്നയാളാണ് വി.എസ്. പ്രതിച്ഛായ വര്‍ധിപ്പിക്കാനായി ആയുധം എന്ന പേരില്‍ സിനിമയും നിര്‍മിച്ചു. ചിത്രത്തില്‍ വി.എസിന്റെ കഥാപാത്രത്തെ തിലകനും ഋഷിരാജ് സിംഗായി സുരേഷ്ഗോപിയുമാണ് അഭിനയിച്ചത്. വീരനായകനായി മുഖ്യമന്ത്രിയെ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം. എം.എ നിഷാദ് സംവിധാനം ചെയ്ത ആയുധം എന്ന ചലച്ചിത്രത്തിന് പിന്നില്‍ ആരാണെന്ന് നിഷാദ് വ്യക്തമാക്കണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

കൊച്ചി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ എന്ന് ആരോപിക്കപ്പെടുന്ന ടി.ജി. നന്ദകുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറും നന്ദകുമാറും തമ്മില്‍ സുപ്രീം കോടതിക്ക് മുന്നിലും കേരള ഹൗസിലും കൂടിക്കാഴ്ച നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന് പ്രമുഖ അഭിഭാഷകനായ രാംകുമാര്‍ ഒരു ചാനലിനോട് പറഞ്ഞു.

നന്ദകുമാര്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും തട്ടിപ്പിനും അന്വേഷണം നേരിട്ടിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാറിന് 40 കോടിയുടെ സ്വത്തുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയിലും എറണാകുളം ജില്ലയിലെ വെണ്ണലയിലും ഇയാള്‍ക്ക് ആഢംബര വീടുണ്ടത്രെ. ബെന്‍സ്, സ്കോര്‍പിയോ തുടങ്ങിയ ആഡംബര കാറുകളും സ്വന്തമായുണ്ട്. കുമാര്‍ ആരുടെയോ ബിനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ജഡ്ജിമാരെ സ്വാധീനിച്ച് അനുകൂല വിധി സമ്പാദിച്ച് കോടികള്‍ വരുമാനമുണ്ടാക്കിയതായി ജോമോന്‍ പുത്തന്‍പുരക്കല്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

അത്യുന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ വ്യാജ പരാതി അയച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് സി.കെ. അബ്ദുല്‍ അസീസിനെതിരെയാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ ഇയാള്‍ പരാതി അയച്ചതത്രെ. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ കേസെടുക്കുകയും എഫ്ഐആര്‍ കോടതിയില്‍ നല്‍കുകയും ചെയ്തെങ്കിലും നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല. എപ്പോഴും കേസുകളുമായി ബന്ധപ്പെട്ട് പലതരം രേഖകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ എടുക്കുമായിരുന്ന ഫോട്ടോസ്റ്റാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍ എറണാകുളം പ്രസ് ക്ലബ്ബ് റോഡിന്റെ ഇടനാഴികളില്‍ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്നു. വ്യവഹാരി എന്നനിലയില്‍ കേസുകളില്‍ ഇടപെടുകയും കോടതികള്‍ കയറിയിറങ്ങുകയും ചെയ്തിരുന്ന ഇയാള്‍ കംപ്ലെയിന്റ് കുമാര്‍ എന്നും അറിയപ്പെടുന്നു.

പ്രാദേശിക സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ നേരത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നു. അന്ന് ഇയാളുടെ അടുത്ത സുഹൃത്തായിരുന്ന ഒരു സിപിഎം നേതാവ് ഇപ്പോള്‍ പിണറായി പക്ഷത്താണ്.

കൊച്ചിയിലെ ചില അഭിഭാഷകരുമായുള്ള അടുപ്പമാണ് കുമാറിനെ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചതത്രെ. മുണ്ടും ഷര്‍ട്ടും ധരിച്ച് വെപ്രാളപ്പെട്ട് നടക്കുന്ന നീണ്ടുമെലിഞ്ഞ പഴയ കുമാര്‍ 40 കോടിയോളം സമ്പാദ്യവും സുപ്രീം കോടതി ജഡ്ജിമാരെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വന്‍ തോക്കായി മാറിയെന്ന് വിശ്വസിക്കാന്‍ പഴയ പരിചയക്കാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പുത്രന്‍ അരുണ്‍കുമാര്‍ ചന്ദനവ്യാപാരികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയതിന്റെ രേഖകള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടു. പരിസ്ഥിതി സ്നേഹത്തിന്റെയും പ്രകൃതിയെ നശിപ്പിക്കുന്നവരോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെയും പേരില്‍ 'മിശിഹ'യായി മാറിയ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചന്ദനവ്യാപാരികള്‍ക്കുനേരെ ശക്തമായ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പ്രതിപക്ഷനേതാവിനെയാണ് 2003ന്റെ കാലയളവില്‍ കണ്ടത്. പോരാട്ടം രൂക്ഷമായ ഈ ഘട്ടത്തില്‍ തന്നെ വിലപേശല്‍ ശക്തിയായി അരുണ്‍കുമാര്‍ രംഗത്ത് വന്നു. മൊറയൂര്‍ ചന്ദനഫാക്ടറിയിലും മറ്റും സന്ദര്‍ശനം നടത്തി വി.എസ്, ചന്ദനവ്യാപാരികളെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഈ സമയത്ത്. മതികെട്ടാന്‍മലയിലും മറ്റും കയറിയിറങ്ങുന്ന സമയം. അഴിമതിയും ക്രമക്കേടും നടത്താന്‍ ആരേയും സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായാണ് വി.എസ് നടന്നിരുന്നത്. എന്നാല്‍, ചന്ദനക്കച്ചവടക്കാരുമായി മകന്‍ അരുണ്‍കുമാര്‍ കരാര്‍ ഉറപ്പിച്ചതോടെ വി.എസ് നിശബ്ദനായി. പിന്നീട് ചന്ദനമാഫിയക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല.

2003 ജുലൈയിലാണ് ഇടപാട് നടക്കുന്നത്. പത്ത് ലക്ഷം രൂപയാണ് അരുണ്‍കുമാര്‍ ചന്ദന വ്യാപാരികളോട് ആവശ്യപ്പെട്ടത്. ഏഴ് ലക്ഷം നല്‍കാമെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഇത്രയും സംഖ്യ അരുണ്‍കുമാര്‍ കൈപറ്റിയെന്നാണ് ചാനല്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നത്.

പണം നല്‍കിയ കാസര്‍കോട് ജില്ലയിലെ ഖാദര്‍ എന്ന വ്യാപാരി ഇക്കാര്യം ചാനലില്‍ സ്ഥിരീകരിച്ചു. പണം കിട്ടിയതോടെ വി.എസ് ചന്ദനമാഫിയയെപറ്റി ഒന്നും മിണ്ടാതെയായി. പാലക്കാട് ജില്ലയിലെ ആറ് വ്യാപാരികളും കാസര്‍കോട് ജില്ലയിലെ അഞ്ചു വ്യാപാരികളും ചേര്‍ന്നാണ് അരുണ്‍കുമാറിനുള്ള തുക സ്വരൂപിച്ചു നല്‍കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാതെയുള്ള ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ച വി.എസ്, പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

2003 ജൂലൈ ഏഴിന് നിയമസഭയില്‍ വി.എസ് പറഞ്ഞത്, പൊതുമേഖലയില്‍ ചന്ദനഫാക്ടറി സ്ഥാപിക്കണം എന്നുമാത്രമാണ്. മറ്റെല്ലാ ആരോപണങ്ങളും അദ്ദേഹം വിഴുങ്ങി. ചന്ദനത്തിന്റെ സുഗന്ധം വി.എസിന് ഇഷ്ടപ്പെടാന്‍ സാഹചര്യം ഉണ്ടായത് മകന്റെ ഇടപെടലാണെന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വി.എസ് മുഖ്യമന്ത്രിയായപ്പോഴും ചന്ദനഫാക്ടറികള്‍ക്കെതിരെ ഒരു നീക്കവും നടന്നില്ല. പാലക്കാട് ജില്ലയില്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഫാക്ടറികള്‍ക്കുപോലും തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു വി.എസ് സര്‍ക്കാര്‍ ചെയ്തതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വി.എസിനെ സമീപിച്ച ചന്ദനവ്യാപാരികളോട് മകനെ കാണാനാണ് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപം വെച്ചുതന്നെയാണ് പണം കൈമാറിയതെന്ന് വ്യാപാരി ഖാദര്‍, ചാനലില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കോടുള്ള ഖാദറിന്റെ വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തിയതായാണ് വിവരം.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും അതീതനാണ് താനെന്ന പരിവേഷം സൃഷ്ടിക്കാന്‍ വി.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മകനെ ഇടയാളാക്കിനിര്‍ത്തി നടത്തിയ ചന്ദനക്കച്ചവടത്തിന്റെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

2 comments:

  1. ലോട്ടറി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ മകന്‍ വി.എ. അരുണ്‍കുമാറും മുഖ്യമന്ത്രിയുടെ ഓഫിസും ചേര്‍ന്നാണെന്നു നിയമസഭയില്‍ പ്രതിപക്ഷം. വി.ഡി. സതീശന്‍ ഉന്നയിച്ച സബ്മിഷനിലാണ് മുഖ്യമന്ത്രിയുടെ മകനും ഓഫിസിനുമെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. സബ്മിഷന്‍ അവതരണവും മറുപടിയും നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ലോട്ടറി മാഫിയയെ അല്ല ലക്ഷ്യം വച്ചത്, മറിച്ച് സ്വന്തം പാര്‍ട്ടിയിലെ ചിലരെ കുടുക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്ന് സതീശന്‍ ആരോപിച്ചു.
    സിബിഐ അന്വേഷണം നടത്തുന്നതിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനു കത്തയച്ച മുഖ്യമന്ത്രിക്ക് അദ്ദേഹം ഡിസംബര്‍ 29നു മറുപടി അയച്ചു. സിബിഐ അന്വേഷണത്തിനുള്ള സാങ്കേതികത്വങ്ങള്‍ പൂര്‍ത്തിയാക്കി മറുപടി നല്‍കുന്നതിനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൂഴ്ത്തി. 2004ല്‍ ഓണ്‍ലൈന്‍ ലോട്ടറി കച്ചവടക്കാരുമായി ബന്ധമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ മകന്‍ വി.എ. അരുണ്‍കുമാറിന്‍റെ അവിഹിത ഇടപെടലാണ് ഈ കത്ത് മുങ്ങുന്നതിനു കാരണമായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകാണം- വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
    സംസ്ഥാനത്തു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടാന്‍ പി. ചിദംബരം ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി. സാങ്കേതികത്വങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു ചിദംബരം നല്‍കിയ കത്ത് മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തു. ഈ കത്തില്‍ നിന്നു സിബിഐ അന്വേഷണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം തത്വത്തില്‍ അംഗീകരിക്കുകയാണെന്നു വ്യക്തമാണ്.
    നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ അന്വേഷണം നിര്‍ദേശിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിച്ചില്ല. 55 ദിവസമായി കത്ത് പൂഴ്ത്തിവച്ചിരിക്കുകയാണ്.
    സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്ന മുഖ്യമന്ത്രി പിന്നീട് ആവശ്യത്തില്‍നിന്നു പിന്നോട്ടുപോയതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നടപടികള്‍ ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

    ReplyDelete
  2. ആദ്യം അച്ഛന്‍ അതി ശക്തമായ നിലപാടെടുക്കും... അതിന്‍റെ പേരില്‍ മകന്‍ കണക്കു പറഞ്ഞു കാശു മേടിക്കും ... കാശു കിട്ടിക്കഴിയുമ്പോള്‍ അപ്പന്‍ നിലപാട് മാറ്റും... മാതൃക കുടുംബം....മാതൃക രാഷ്ട്രീയം

    ReplyDelete